Pages

Wednesday, July 21, 2010

കരളും കേരളവും കുറെ കാര്യങ്ങളും

മലയാളിക്ക്‌ പണ്ടേ കരള്‍ വളരേ ഇഷ്ടമുള്ള പദമാണ്‌.സിനിമാഗാനങ്ങളില്‍ ഏറ്റവും ഉപയോഗിച്ചിട്ടുള്ള പദങ്ങളില്‍ ഒന്ന് കരളായിരിക്കും.പ്രിയപ്പെട്ടവളെ എന്തു വിളിക്കണമെന്ന് കാമുകന്മാര്‍ക്ക്‌ രണ്ടു പക്ഷമില്ല.
"കരളേ...എന്റെ കരളിന്റെ കരളാം...
"കരളേ നിന്‍ കൈപിടിച്ചാല്‍..."
"തങ്കക്കിനാവുകള്‍ തളിര്‍ മെത്തകള്‍ നീട്ടുന്ന നിന്‍ കരള്‍ മാത്രമവനു പോരും"
"കരള്‍ പുകഞ്ഞാളൂറും കണ്ണുനീര്‍ മുത്തുകള്‍ ...."
അങ്ങിനെ ഇഷ്ടപ്പെട്ടവരെ വിളിക്കാന്‍ മലയാളിക്ക്‌ കരളിനോളം കരളായ പദമില്ല.നൂറുകണക്കിന്‌ ഗാനങ്ങള്‍ കരളില്‍ തീര്‍ത്തതുണ്ടാകും..മലയാളിക്ക്‌ കരള്‍ കരളാണ്‌
കാമുകന്‍ കരളുറപ്പുള്ളവനുമാണ്‌."കരളുറപ്പുള്ള പടത്തലവനാണ"വന്‍.കരളുറപ്പ്പ്പുള്ളവര്‍ക്ക്‌ പറഞ്ഞ ചില പണികളെപ്പറ്റിയും നമ്മള്‍ പറയും.ചില കാര്യങ്ങള്‍ ചെയ്യാന്‍ കരളിന്‌ ഉറപ്പുവേണം പോലും.
ഇനി കരളലിയിക്കുന്ന കഥകളും നമ്മള്‍ വായിക്കാറുണ്ട്‌.കരള്‍ പിളര്‍ക്കുന്ന വാര്‍ത്തകളും വായിക്കാറുണ്ട്‌.
സിനിമയില്‍ ചില വില്ലന്മാര്‍ കുത്തി ലിവറെടുക്കുന്ന കാര്യം പറയാറുണ്ട്‌.
തീന്‍ മേശക്കു മുന്‍പില്‍ ഇരുന്നാല്‍ പോത്ത്‌ ലിവറും ,ലിവര്‍ റോസ്റ്റും വലിയ പ്രിയമാണ്‌.
ഹൃദയത്തിനേക്കാളും കണ്ണിനേക്കാളും മലയാളിക്ക്‌ പ്രധാനവും ഇഷ്ടവും കരളിനോടാണ്‌.പക്ഷേ ഇംഗ്ലീഷുകാര്‍ക്ക്‌ ഹൃദയമാണ്‌ ഇഷ്ട അവയവം'My sweet heart" എന്നല്ലാതെ "my sweet liver" എന്ന് വിളിക്കാറില്ല.തമിഴനും ഇദ യം തന്നെ.തമിഴന്‌ കണ്ണും പ്രിയകരം തന്നെ.
എങ്ങിനെയാണ്‌ കരള്‍ മലയാളിക്ക്‌ ഇത്ര പ്രിയമായ പദമായത്‌ എന്ന് ആലോചിക്കാറുണ്ട്‌....
ഇപ്പോളിതാ വീണ്ടും കരള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.അടുത്ത കാലത്ത്‌ ധാരാളം പ്രതിഭകള്‍ കരള്‍ രോഗം വന്ന് വിടപറഞ്ഞു.മൂക്കറ്റമുള്ള കുടി മലയാളിക്ക്‌ വീണ്ടും കരള്‍കുത്തി നോവാന്‍ തുടങ്ങിയിരിക്കുന്നു.
ഇപ്പോള്‍ കരള്‍ എന്ന പദം കേള്‍ക്കാന്‍ മലയാളിക്ക്‌ അത്ര സുഖം പോരാ.അരിപ്പയായ കരളുള്ള കാമുകന്‍ കാമുകിയെ നീയെന്റെ കരളല്ലേ എന്ന് വിളിച്ചാലോ?വലിയ താമസമില്ലാതെ കരളിനെ കവികള്‍ പടിക്കു പുറത്താക്കും...കരള്‍ ഇഷ്ടമല്ലാത്ത പദമാകാന്‍ പോകുകയാണ്‌....കരളേ എന്ന് വിളിച്ചാല്‍ കാമുകി മാന നഷ്ടത്തിനു കേസ്സുകൊടുക്കും.
നമുക്ക്‌ മറ്റൊരു പദം കണ്ടെത്തിയേണ്ടിയിരിക്കുന്നു.ഇപ്പോള്‍ കരളിനെ വിടാം..കരള്‍ നമുക്ക്‌ കരളല്ലാതായിരിക്കുന്നു.

Saturday, July 10, 2010

ആദ്യവായനയും പുനര്‍വായനയും

മുകുന്ദന്റെ "മയ്യഴിപ്പുഴയുടെ തീരങ്ങളില്‍" ആദ്യം പ്രസിദ്ധീകരിക്കുന്നത്‌ 1974 ലാണ്‌.ആദ്യമായി വായിയ്കുന്നത്‌ 1980 ലും .അന്ന് വയസ്സ്‌ ഇരുപത്‌.വായന ഒരു ഹരമായ കാലം.പൊതുവെ പുസ്തകങ്ങളും വായനയും പുതിയ ചിന്തകളും എല്ലാം നിറഞ്ഞു നിന്ന ഒരു സമൂഹം..പ്രത്യേകിച്ച്‌ കലാലയങ്ങള്‍...തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്കിടയിലും.....
ഒറ്റയിരുപ്പിലാണ്‌ മയ്യഴിപ്പുഴയുടെ തീരങ്ങള്‍ വായിച്ചുതീര്‍ത്തത്‌.പിന്നെ എത്രയോ കാലം അതുണ്ടാക്കിയ നൊമ്പരം മനസ്സില്‍ കിടന്നു.ദാസന്റെ വേദന എന്റേയും വേദനയായി.ദാസനെപ്പോലെ ആകുവാനും ശ്രമിച്ചുവോ?ചന്ദ്രികയെപ്പോലെ ഒരു കാമുകിയെ സ്വപ്നം കണ്ടു.മുകുന്ദന്റെ എല്ലാ നോവലുകളും കഥകളും ആര്‍ത്തിയോടെ വായിച്ചു തീര്‍ത്തു.റാക്കുകുടിക്കുവാനും പുകവലിക്കുവാനും കൊതിച്ചു..എന്നാല്‍ സമൂഹത്തെ പേടിച്ച്‌ ചെയ്തില്ല.ദാസന്‍ ഒരു ജീവനുള്ള കഥാപാത്രമായി സ്വപ്നങ്ങളിലും ചിന്തകളിലും പടര്‍ന്നു.മയ്യഴിപ്പുഴയുടെ തീരങ്ങള്‍ വീണ്ടും വീണ്ടും വായിച്ചു.വീണ്ടും വീണ്ടും വേദനയും ദുഖവും മനസ്സിനെ മഥിച്ചു.
മുപ്പത്‌ വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ വീണ്ടും മയ്യഴിപ്പുഴയുടെ തീരങ്ങള്‍ വായിച്ചു.പക്ഷേ ഒറ്റയിരുപ്പിനു സാധിച്ചില്ല.പല ദിവസങ്ങളെടുത്താണ്‌ വായിച്ചു തീര്‍ത്തത്‌.വായനയുടെ അവസാനം മുപ്പതു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുണ്ടായ ഒരു നൊമ്പരമോ വേദനയോ തോന്നിയില്ല.മനസ്സില്‍ ഒരു തീപ്പൊരിയും കിടന്നില്ല.ഞാന്‍ ആലോചിച്ചു.എന്തുകൊണ്ടാണ്‌ മുപ്പതു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഉണ്ടായ തീവ്രമായ വികാരവും ചിന്തയും അതേ പുസ്തകം വായിച്ചപ്പോള്‍ ഇന്ന് കിട്ടിയില്ല?

ഇന്നത്തെ പുതു തലമുറ ഇത്തരം വായന ഇഷ്ടപ്പെടുന്നുണ്ടോ?ഹാരിപോട്ടറുപോലുള്ള സാഹിത്യമാണവര്‍ക്കിഷ്ടം.ദുരന്ത പര്യവസായിയായ സിനിമയോ നോവലോ കഥയോ ഇന്നത്തെ വായനകളിലോ ചിന്തകളിലോ വരുന്നില്ല.മുകുന്ദന്‍ എണ്‍പതുകളുടെ മാത്രം കഥാകാരനാണ്‌.ഇന്നത്തെ തലമുറക്കു വേണ്ടത്‌ മുകുന്ദന്റെ കൈയിലില്ല.അതാണ്‌ പുതിയ എഴുത്തുകളൊന്നും ഉണ്ടാകാത്തത്‌.
പുതു തലമുറ മയ്യഴിയിലെ ദാസനെ എങ്ങി നെ കാണും? ദാസന്റെ ദുഖം അവര്‍ക്ക്‌ തമാശയായേ തോന്നൂ.കണാരേട്ടനും പപ്പനും തുറന്നുതന്ന വാതില്‍ ദാസന്‍ നിഷേധിച്ചതെന്തിനെന്ന് അവര്‍ക്ക്‌ മനസ്സിലാകില്ല.ദാസനു ചന്ദ്രികയെ വിവാഹം കഴിച്ച്‌ സുഖമായി താമസിക്കുവാന്‍ പാടില്ലായിരുന്നോ എന്ന് അവര്‍ ചോദിക്കും.
ഇത്‌ പുതിയ സമൂഹമാണ്‌ .ഞാനും അതിലെ അംഗമാണ്‌.ഇന്നത്തെ ചിന്തകളൂം രീതികളൂം എന്നിലേക്കും സന്നിവേശിച്ചിരിക്കുന്നു.അത്‌ മുകുന്ദന്റെ കുറ്റമോ എഴുത്തിന്റെ പോരായ്മയോ അല്ല്ലല്ലോ?
ചെമ്മീന്‍ സിനിമ വിദേശിക്ക്‌ ഇഷ്ടപ്പെടാത്തത്‌ സിനിമയുടെ പോരായ്മകോണ്ടല്ലല്ലോ?പരീക്കുട്ടി കറുത്തമ്മയെ വിവാഹം ചെയ്യാത്തതില്‍ ഒരു വിദേശ നിരൂപകന്‍ അത്ഭുതപ്പെട്ടുപോലും...

Recent Posts

ജാലകം