Pages

Saturday, July 10, 2010

ആദ്യവായനയും പുനര്‍വായനയും

മുകുന്ദന്റെ "മയ്യഴിപ്പുഴയുടെ തീരങ്ങളില്‍" ആദ്യം പ്രസിദ്ധീകരിക്കുന്നത്‌ 1974 ലാണ്‌.ആദ്യമായി വായിയ്കുന്നത്‌ 1980 ലും .അന്ന് വയസ്സ്‌ ഇരുപത്‌.വായന ഒരു ഹരമായ കാലം.പൊതുവെ പുസ്തകങ്ങളും വായനയും പുതിയ ചിന്തകളും എല്ലാം നിറഞ്ഞു നിന്ന ഒരു സമൂഹം..പ്രത്യേകിച്ച്‌ കലാലയങ്ങള്‍...തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്കിടയിലും.....
ഒറ്റയിരുപ്പിലാണ്‌ മയ്യഴിപ്പുഴയുടെ തീരങ്ങള്‍ വായിച്ചുതീര്‍ത്തത്‌.പിന്നെ എത്രയോ കാലം അതുണ്ടാക്കിയ നൊമ്പരം മനസ്സില്‍ കിടന്നു.ദാസന്റെ വേദന എന്റേയും വേദനയായി.ദാസനെപ്പോലെ ആകുവാനും ശ്രമിച്ചുവോ?ചന്ദ്രികയെപ്പോലെ ഒരു കാമുകിയെ സ്വപ്നം കണ്ടു.മുകുന്ദന്റെ എല്ലാ നോവലുകളും കഥകളും ആര്‍ത്തിയോടെ വായിച്ചു തീര്‍ത്തു.റാക്കുകുടിക്കുവാനും പുകവലിക്കുവാനും കൊതിച്ചു..എന്നാല്‍ സമൂഹത്തെ പേടിച്ച്‌ ചെയ്തില്ല.ദാസന്‍ ഒരു ജീവനുള്ള കഥാപാത്രമായി സ്വപ്നങ്ങളിലും ചിന്തകളിലും പടര്‍ന്നു.മയ്യഴിപ്പുഴയുടെ തീരങ്ങള്‍ വീണ്ടും വീണ്ടും വായിച്ചു.വീണ്ടും വീണ്ടും വേദനയും ദുഖവും മനസ്സിനെ മഥിച്ചു.
മുപ്പത്‌ വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ വീണ്ടും മയ്യഴിപ്പുഴയുടെ തീരങ്ങള്‍ വായിച്ചു.പക്ഷേ ഒറ്റയിരുപ്പിനു സാധിച്ചില്ല.പല ദിവസങ്ങളെടുത്താണ്‌ വായിച്ചു തീര്‍ത്തത്‌.വായനയുടെ അവസാനം മുപ്പതു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുണ്ടായ ഒരു നൊമ്പരമോ വേദനയോ തോന്നിയില്ല.മനസ്സില്‍ ഒരു തീപ്പൊരിയും കിടന്നില്ല.ഞാന്‍ ആലോചിച്ചു.എന്തുകൊണ്ടാണ്‌ മുപ്പതു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഉണ്ടായ തീവ്രമായ വികാരവും ചിന്തയും അതേ പുസ്തകം വായിച്ചപ്പോള്‍ ഇന്ന് കിട്ടിയില്ല?

ഇന്നത്തെ പുതു തലമുറ ഇത്തരം വായന ഇഷ്ടപ്പെടുന്നുണ്ടോ?ഹാരിപോട്ടറുപോലുള്ള സാഹിത്യമാണവര്‍ക്കിഷ്ടം.ദുരന്ത പര്യവസായിയായ സിനിമയോ നോവലോ കഥയോ ഇന്നത്തെ വായനകളിലോ ചിന്തകളിലോ വരുന്നില്ല.മുകുന്ദന്‍ എണ്‍പതുകളുടെ മാത്രം കഥാകാരനാണ്‌.ഇന്നത്തെ തലമുറക്കു വേണ്ടത്‌ മുകുന്ദന്റെ കൈയിലില്ല.അതാണ്‌ പുതിയ എഴുത്തുകളൊന്നും ഉണ്ടാകാത്തത്‌.
പുതു തലമുറ മയ്യഴിയിലെ ദാസനെ എങ്ങി നെ കാണും? ദാസന്റെ ദുഖം അവര്‍ക്ക്‌ തമാശയായേ തോന്നൂ.കണാരേട്ടനും പപ്പനും തുറന്നുതന്ന വാതില്‍ ദാസന്‍ നിഷേധിച്ചതെന്തിനെന്ന് അവര്‍ക്ക്‌ മനസ്സിലാകില്ല.ദാസനു ചന്ദ്രികയെ വിവാഹം കഴിച്ച്‌ സുഖമായി താമസിക്കുവാന്‍ പാടില്ലായിരുന്നോ എന്ന് അവര്‍ ചോദിക്കും.
ഇത്‌ പുതിയ സമൂഹമാണ്‌ .ഞാനും അതിലെ അംഗമാണ്‌.ഇന്നത്തെ ചിന്തകളൂം രീതികളൂം എന്നിലേക്കും സന്നിവേശിച്ചിരിക്കുന്നു.അത്‌ മുകുന്ദന്റെ കുറ്റമോ എഴുത്തിന്റെ പോരായ്മയോ അല്ല്ലല്ലോ?
ചെമ്മീന്‍ സിനിമ വിദേശിക്ക്‌ ഇഷ്ടപ്പെടാത്തത്‌ സിനിമയുടെ പോരായ്മകോണ്ടല്ലല്ലോ?പരീക്കുട്ടി കറുത്തമ്മയെ വിവാഹം ചെയ്യാത്തതില്‍ ഒരു വിദേശ നിരൂപകന്‍ അത്ഭുതപ്പെട്ടുപോലും...

2 അഭിപ്രായങ്ങൾ:

Calvin H said...

അയ്യയ്യേ താങ്കള്‍ക്കും തുടങ്ങിയോ അമ്മാവന്‍ സിന്‍ഡ്രോം ?

ഇന്നത്തെ പുതു തലമുറ ഇത്തരം വായന ഇഷ്ടപ്പെടുന്നുണ്ടോ?ഹാരിപോട്ടറുപോലുള്ള സാഹിത്യമാണവര്‍ക്കിഷ്ടം.ദുരന്ത പര്യവസായിയായ സിനിമയോ നോവലോ കഥയോ ഇന്നത്തെ വായനകളിലോ ചിന്തകളിലോ വരുന്നില്ല.

പുതിയ തലമുറയെക്കുറിച്ചങ്ങനെ അങ്ങ് ഡിക്ലറേറ്റീവ് ആയാലോ?

പിന്നെ സായിപ്പിഷ്ടപെടുന്നോ എന്ന് നോക്കിയല്ല ഒരു സിനിമ മികച്ചതാവുന്നത്. സായിപ്പിനിഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും 'ചെമ്മീന്‍' ഒരു മികച്ച സിനിമയാണെന്ന് തോന്നുന്നില്ല. മലയാളത്തില്‍പ്പോലും ഏറ്റവും മികച്ച 25 സിനിമകള്‍ എടുത്താല്‍ 'ചെമ്മീന്‍' വരാന്‍ സാധ്യതയില്ല.

ബാബുരാജ് said...

86 ലോ 87 ലോ ആണ്‍ മയ്യഴിപ്പുഴ വായിക്കുന്നത്. ഇപ്പോഴും മനസ്സില്‍ ഒരു നനവാണത്. ഒരിക്കല്‍ കൂടി .വായിക്കണം എന്നോര്ത്ത് ഇരിക്കുകയായിരുന്നു. ഇനി വേണ്ട.
പല സിനിമകളും വീണ്ടും കണ്ടപ്പോള്‍ ഇങ്ങിനെ തോന്നിയിട്ടുണ്ട്.
ചെമ്മീന്‍ പക്ഷെ ഈയിടെയും കണ്ടിരുന്നു. (മോസര്‍ ബെയര്‍ ഡി.വി.ഡി ഇറക്കിയപ്പോള്) ഇഷ്ടപ്പെടുക തന്നെ ചെയ്തു. 25 എന്ന ഒരു നീണ്ട ലിസ്റ്റില്‍ ചെമ്മീന്‍ വരാതിരിക്കുമോ കാല്‍വിന്‍? പക്ഷെ നെല്ലിന്റെ അനുഭവം മറിച്ചായിരുന്നു.
വിജയന്റെ ഗുരുസാഗരം രണ്ടുമൂന്നു മാസങ്ങള്ക്ക് മുന്പ് ആറാമത്തെയോ ഏഴാമത്തെയോ തവണ വായിച്ച്പ്പോള്‍ പോലും ഒറ്റയിരുപ്പിനു തീര്ന്നു!

Recent Posts

ജാലകം