Pages

Monday, September 24, 2012

വെണ്മണിക്കാഴ്ചകള്‍


ഇത്‌ വെണ്മണിനമ്പൂതിരിയുടേയോ മഹന്‍ നമ്പൂതിരിയുടേയോ നാടല്ല.പ്രകൃതിയോട്‌ രമ്യതപ്പെട്ടും പടവെട്ടിയും പുറം ലോകത്തിന്റെ മസ്മരികതയില്‍നിന്നോ അതോ കാപട്യങ്ങളില്‍ നിന്നോ ഒരുകാലം വരെ ബഹുദൂരം അകന്നുനിന്ന വാഹനങ്ങളുടെ ഇരമ്പലുകള്‍ പോലും അന്യമായിരുന്ന പട്ടച്ചാരായത്തിന്റെ ഉന്മത്തതയില്‍ പകലുകളും രാവുകളും ഹോമിച്ചിരുന്ന ഒരു ജനത വാണിരുന്ന ഹൈറേഞ്ചിലെ ഒരു ഇടമാണ്‌ ഈ വെണ്മണി.ഇവിടെ കവിതപൂക്കുകയോ കാവ്യങ്ങള്‍ രൂപപ്പെടുകയോ ചെയ്തിട്ടുണ്ടാകുമാ ആവോ?ഇന്ന് വെണ്മണിയുടെ മാറിലൂടെ നീണ്ടുപോകുന്ന കൊടുമുടിക്കയറ്റങ്ങളും കുത്തിറക്കങ്ങളും കൊടുംവളവുകളും ഇരുപുറവും കണ്ണുകള്‍ക്ക്‌ ആമോദം സമ്മാനിക്കുന്ന കാഴ്ചകളും ഉള്ള ടാര്‍ റോഡ്‌ വെണ്മണിയുടെ ചരിത്രത്തെ മാറ്റിമറിച്ചു.ഡ്രൈവിങ്ങിന്റെ ത്രില്ലും നിശ്ശബ്ദതയുടെ അവാച്യമായ ലഹരി ആസ്വദിക്കാനും വെണ്മണി...വെണ്മണി മാത്രമെ ഉള്ളൂ എന്നു പറഞ്ഞാല്‍ അതിശയോക്തിക്കിടമില്ലന്ന് ഇവിടം ഒന്ന് സഞ്ചരിച്ചാല്‍ സമ്മതിക്കാതിരിക്കില്ല.
ത്രില്‍ തുടങ്ങുന്നു

വെണ്‍തേക്ക്‌..

വികസനം ദാ ഇതിലേ..






ഫ്രീ ഓക്സിജന്‍... 


ഇവിടെ തേങ്ങാത്തരിയും..
                          ഇത്‌വെണ്മണി.മൂവാറ്റുപുഴ,പോത്താനിക്കാട്‌,വണ്ണപ്പുറം,മുണ്ടന്മുടി,ബ്ലാത്തിക്കവല വഴി ഇടുക്കിജില്ലയിലേക്കുള്ള ഈ പാതപോകുന്നത്‌ വെണ്മണി വഴിയാണ്‌.
                                ഈ റോഡ്‌ പണിതീര്‍ന്ന് സഞ്ചാരയോഗ്യമായത്‌ പത്തുവര്‍ഷത്തിനകമാണ്‌.അതിനുമുന്‍പ്‌ വണ്ണപ്പുറത്തുനിന്ന് ജീപ്പ്പ്‌ മാത്രമായിരുന്നു വെണ്മണിക്കാര്‍ക്ക്‌ ആശ്രയം.അതും ബ്ലാത്തിക്കവല കഴിഞ്ഞാല്‍ നടന്നല്ലാതെ പോകാനാകില്ല.പുറം ലോകവുമായി ഒരു ബന്ധവുമില്ല.പത്രമില്ല..കറണ്ടില്ല..വാഹനമില്ലാ..സ്കൂളില്ല..എന്നാല്‍ പട്ടച്ചാരായം സുലഭമായിരുന്നു.വെണ്മണിയിലെ ചാരായം വെണ്മണിക്ക്‌ പുറത്തേയ്ക്കും ഒഴുകിയിരുന്നു.അത്‌ വെണ്മണിക്കാര്‍ക്ക്‌ ഒരു വരുമാനമാര്‍ഗ്ഗം കൂടിയായിരുന്നു.വര്‍ഷത്തില്‍ ഒരു തവണയെങ്കിലും പോലീസോ എക്സൈസോ എത്തിയാല്‍ ഭാഗ്യം.ഒരിക്കല്‍ ഔദ്യോഗികകാര്യത്തിനായി 2000ലോ2001ലോ വെണ്മണിയില്‍ എത്തിയിട്ടുണ്ട്‌.വണ്ണപ്പുറത്തുനിന്ന് ജീപ്പ്പില്‍ ബ്ലാത്തിക്കവലയിലെത്തി അവിടെ നിന്ന് കാല്‍നടയായാണ്‌ ഇവിടെ എത്തിയത്‌.അന്നിവിടെ ഒരു പള്ളിയും ഒന്നു രണ്ടു ചെറിയ കടകളും മാത്രം.മഴക്കാലമായതിനാല്‍ ചളിനിറഞ്ഞ്‌ നടപ്പുപോലും ദുസ്സഹമാക്കിയ വഴി...കുത്തിയൊഴുകിയ വെള്ളപ്പാച്ചിലില്‍ റോഡ്‌ പലയിടത്തും തോടാണ്‌.അപരിചിതരായ ഞങ്ങളെ സംശയദൃഷ്ടിയോടെയാണ്‌ നാട്ടുകാര്‍ വീക്ഷിച്ചത്‌.പോലീസോ എകസൈസോ വേഷം മാറി വന്നതാകാമെന്ന് അവര്‍ക്കറിയാം. കൈലിയും ടീഷര്‍ട്ടും തലേല്‍കെട്ടുമായിരുന്നു വേഷം.പ്രച്ഛന്നവേഷം തന്നെ.പലരുമായും സംസാരിച്ചു.പള്ളിവികാരിയെ കണ്ടാല്‍ വ്യക്തമായ ചിത്രം കിട്ടുമെന്ന് മനസ്സിലായി.മധ്യവയസ്കനായ സ്നേഹധനനായ ആ ഫാദറിന്റെ ചിത്രം ഇന്നും മനസ്സിലുണ്ട്‌.ഇടവകക്കാരില്‍ ഭൂരിഭാഗവും വാറ്റുകാരാണ്‌..ഞാനെന്തുചെയ്യാനാണ്‌?ഓരോ കുടുംബങ്ങളുടേയും കഥകള്‍ പറയുമ്പോള്‍ ഫാദര്‍ അല്‍പ്പം നേരം മൗനിയാകുന്നു.വികാരം നിയന്ത്രിക്കാന്‍ പാടുപെടുന്നാതായി വ്യക്തമാകുന്നു.വെണ്മണീക്കാരെ ആരു രക്ഷിക്കും?..........
                                          ഇത്‌ വിസ്മരിക്കപ്പെട്ട ചരിത്രം മാത്രം..ഒരു റോഡ്‌ എല്ലാം മാറ്റിത്തീര്‍ത്തു.ഒരു ജനതയുടെ ജീവിതം തന്നെ..ഇന്ന് പട്ടച്ചാരായം പഴങ്കഥ..ബസ്സു കാത്തുനില്‍ക്കുന്ന യൂണിഫാറമിട്ട കുട്ടികള്‍ മാറിയ വെണ്മണിയുടെ പുതിയ മുഖമാണ്‌ കാണിക്കുന്നത്‌..റോഡിലൂടെ പായുന്ന ലൈസ്‌ ബസ്സുകള്‍..കാറുകള്‍..വൈദ്യുതിലൈനുകള്‍....
ഈ റോഡ്‌ കഞ്ഞിക്കുഴി വഴി ചെറുതോണി നേര്യമംഗലം റോഡിലെത്തുന്നു.അവിടെനിന്നും ചെറുതോണിക്ക്‌ എളുപ്പമാണ്‌.എറണാകുളത്തുനിന്നും കട്ടപ്പനക്ക്‌ ഇപ്പോള്‍ ഇതാണ്‌ എളുപ്പമാര്‍ഗ്ഗം.വഴിയും നല്ലതുതന്നെ.
                                  വണ്ണപ്പുറം മുതലുള്ള യാത്ര ചേതോഹരമാണ്‌.കൊടുവളവുകളും കയറ്റവും കുത്തനിറക്കവും യാത്രയുടെ ത്രില്ല് വര്‍ദ്ധിപ്പിക്കുന്നു.മുണ്ടന്മുടി കഴിഞ്ഞാല്‍ അന്തരീക്ഷത്തിന്‌ അല്‍പ്പം കുളിരുതോന്നും.മൂടില്‍ക്കെട്ടിനില്‍ക്കുന്ന നിശ്ശബ്ദത.വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളുടെ ഇരമ്പല്‍ മാത്രം.വല്ലപ്പോഴുമുള്ള ഒരു പശുവിന്റേയോ ആടിന്റേയോ കരച്ചില്‍ പിന്നണിതീര്‍ക്കുന്നു.മുണ്ടശ്ശേരി പറയുന്നപോലെ പാര്‍സലായി പോയി വന്നാല്‍ ഒന്നും തോന്നില്ല.റോഡിനിരുവശവുമുള്ള കുന്നുകളില്‍ കലമ്പട്ടയും തേങ്ങാത്തരിയും പൂത്തു നില്‍ക്കുന്നുണ്ട്‌.കുന്നിന്‍ മുകളില്‍ കയറിയാല്‍ വളഞ്ഞുപുളഞ്ഞു പോകുന്ന റോഡിന്റെ ദൃശ്യം കാണാം.മലമുകളില്‍ നല്ല കാറ്റ്‌.ഇനിയും കണ്ടിട്ടില്ലാത്ത നിരവധിയായ ചെറുതും വലുതുമായപുഷ്പങ്ങള്‍..ചെടികള്‍..വെള്ളിലകള്‍..കാറ്റിനുപോലും ഇവയുടെ സുഗന്ധം...പട്ടണത്തിന്റെ കോലാഹലങ്ങളില്‍ നിന്നും മലിനംവും ദുര്‍ഗന്ധം മണക്കുന്ന വായുവില്‍നിന്നും ഒരു പലായനം...മണിക്കൂറുകള്‍ മാത്രമാണെങ്കിലും..അത്‌ നിശ്ചയമായും ഒരു സുഖ ചികല്‍ത്സതന്നെ.
                            ഇന്ന് വെണ്മണിയില്‍ കടകളുണ്ട്‌.പള്ളി പുതുക്കി പണിതു.അതു്‌ വലിയോരു കൂട്ടായ്മയുടെ കഥകൂടിയാണ്‌.ഗ്രാമവാസികള്‍ എല്ലാവരുടേയും കൂട്ടായ ശ്രമത്തിന്റേയും അദ്ധ്വാനത്തിന്റേയും ഫലം.ഒരു ആയുര്‍വേദാശുപത്രിയുണ്ട്‌.ആവശ്യത്തിനു ബസ്സ്‌ സര്‍വീസുമായി.ഇതെല്ലാം ഒരു റോഡ്‌ തന്നതാണ്‌....വെണ്മണിക്കാരുടെ വരദാനമായ ആറോഡിലൂടെയുള്ള യാത്രയും ഒരു വരദാനം തന്നെ...

1 അഭിപ്രായങ്ങൾ:

Anonymous said...

നന്നായിട്ടുണ്ട്‌

Recent Posts

ജാലകം