Pages

Monday, August 8, 2011

ചിദംബര സ്മരണയും ജ്ഞാനപ്പറവയും


എഴുപതുകളിലെയൂം എണ്‍പതുകളിലെയും ക്ഷോഭിക്കുന്ന തലമുറയുടെ സ്മരണകള്‍ വായിക്കുയെന്നത്‌ ആ കാലഘട്ടത്തിലൂടെ കടന്നുവന്ന ആര്‍ക്കും ഹരം തന്നെയായിരിക്കും.യാദൃശ്ചികമാണ്‌ ഇത്തരം രണ്ടു പുസ്തകങ്ങള്‍ വാങ്ങുന്നത്‌.ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'ചിദംബര സ്മരണ'യും ജെയിംസ്‌ ജോസഫ്‌ കെ യുടെ 'ജ്ഞാനപ്പറവ'യും.
ചുള്ളിക്കാടിന്റെ സ്മരണകള്‍ 1998 ലാണ്‌ പ്രസിദ്ധീകരിക്കുന്നത്‌.അറിയപ്പെടുന്ന കവിയും ഇന്ന് നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഓര്‍മ്മകള്‍ വായിക്കുന്നതിന്‌ ഒരു മുഖവുര ആവശ്യമില്ല.പക്ഷേ ജയിംസ്‌ ജോസഫിന്റെ 'ജ്ഞാനപ്പറവ'കണ്ടപ്പോള്‍ ഈ എഴുത്തുകാരന്‍ ആരാണെന്ന് ശങ്കിച്ചു.ഇതു വരെ കേള്‍ക്കാത്തൊരു പേരാണ്‌.അത്ര ആകര്‍ഷകമല്ലാത്ത പുറംചട്ടയുള്ള പുസ്തകം വെറുതെ ഒന്നു മറിച്ചുനോക്കി.ഇടയിലെ ഒരു പേജ്‌ വായിച്ചപ്പോള്‍ ആ ഭാഷയും സാഹിത്യവും മനസ്സിനെ ഒരു നിമിഷം തളച്ചിട്ടു.എനിക്ക്‌ അജ്ഞാതമായ ഒരു എഴുത്തും അജ്ഞാതനായ ഒരു എഴുത്തുകാരനും.രണ്ടു വട്ടം ആലോചിക്കാതെ വാങ്ങി.
ആദ്യം വായിച്ചുതീര്‍ത്തത്‌ ചിദംബര സ്മരണയാണ്‌.അനുഭവങ്ങള്‍ എന്ന നിലയില്‍ പൂര്‍ണ്ണമായും ആത്മാര്‍ത്ഥത പുലര്‍ത്തിക്കോണ്ടുള്ള ബാലചന്ദ്രന്റെ സ്മരണകളെ വിലയിരുത്താന്‍ ഞാന്‍ ആളല്ല.,യോഗ്യനുമല്ല.അതല്ല ഇവിടെ ഉദ്ദേശിക്കുന്നതും.എന്നാലും വീട്‌ ഉപേക്ഷിച്ച്‌ പട്ടിണിയും പരിവട്ടവുമായി അലഞ്ഞ്‌ ഉലകമേ തറവാടായി ജീവിച്ച്‌ ജീവിതാനുഭവങ്ങളുടെ വറചട്ടിയില്‍ എരിഞ്ഞ്‌ മദ്യത്തിനടിപ്പെട്ട്‌ ആരാലും വെറുക്കപ്പെട്ടവനായി തള്ളിനീക്കിയ തന്റെ കൗമാര യുവത്വങ്ങളെ വശ്യസുന്ദരവും തീഷ്ണവുമായ ഭാഷയില്‍ ചുള്ളിക്കാട്‌ വര്‍ണ്ണിച്ചിരിക്കുന്നത്‌ അത്ഭുതാവഹമായി തോന്നി.ജീവിതത്തിന്റെ കൈയ്പ്പേറിയ കാലഘട്ടങ്ങളില്‍ കൂടി നീന്തി ഇന്ന് പ്രശസ്തിയുടേയും അംഗീകാരത്തിന്റേയും കൊടുമുടിയില്‍ എത്തിനില്‍ക്കുന്നു.
പിന്നീടാണ്‌ ജ്ഞാനപ്പറവ വായിക്കുന്നത്‌.ഇടുക്കിജില്ലയിലെ പീരുമേടിലെ സ്പ്രിംഗ്‌ വാലിയില്‍ ഒരു സാധാരണ കൃഷിക്കാരന്റെ മകനായി ജെയിംസ്‌ ജോസഫ്‌ പിറക്കുന്നത്‌ 1960 ലാണ്‌.ബാലചന്ദ്രന്‍ ചുള്ളിക്കാടാകട്ടെ 1957 ലും.രണ്ടുപേരുടേയും ജീവിതാനുഭവങ്ങളില്‍ എങ്ങി നെയാണ്‌ വൈജാത്യം സംഭവിക്കുന്നത്‌?ഒരിക്കലുമില്ല.1982-83ല്‍ രേഖപ്പെടുത്തിയ ജെയിംസ്‌ ജോസഫിന്റെ കുറിപ്പുകള്‍ 1985-92 കാലത്ത്‌ രണ്ടുപ്രാവശ്യം അച്ചടിപൂര്‍ത്തിയായിട്ടും കവറിട്ടുപുറത്തു വരാന്‍ കഴിയാതെ അച്ചടിച്ച പേജുകള്‍ക്ക്‌ പലവ്യഞ്ജനക്കടയില്‍ കടലാസുകൂടുകളായി മാറാനെ യോഗമുണ്ടായുള്ളൂ.പിന്നീട്‌ 2008 ആഗസ്റ്റിലാണ്‌ പ്രസിദ്ധീകരിക്കുന്നത്‌.
ഒന്‍പത്‌ അദ്ധ്യായങ്ങളിലെ ജെയിംസ്‌ ജോസഫിന്റെ അനുഭവക്കുറിപ്പുകള്‍ ഒറ്റയിരുപ്പിലാണ്‌ വായിച്ചു തീര്‍ത്തത്‌.സുഭഗവും സുന്ദരവും ഗംഭീരവും മനോജ്ഞവുമായ ഭാഷ.വായനക്ക്‌ ഇതുകൂടി പ്രചോദനമായി.ഭ്രാന്തമായി അലഞ്ഞ്‌ ഏകാന്തമായി അന്വേഷിച്ച്‌ കാലത്തിലൂടെ പരീക്ഷിച്ച്‌ മനനത്തിലൂടെ അറിഞ്ഞ്‌ ജീവിതാര്‍ത്ഥം നേടിയ ഒരു യുവാവിന്റെ അനുഭവം തന്നെയാണിത്‌.
കുട്ടിയായിരിക്കുമ്പോള്‍ പഠനത്തിലൊന്നും താല്‍പര്യമില്ലാതെ ആടുകളെ മേച്ച്‌ അപ്പന്റേയും അമ്മയുടേയും ശകാരവും ശാപവും കേട്ടും അവരുടെ മനോവ്യഥയില്‍ അല്‍പ്പം പോലും പശ്ചാത്താപം തോന്നാത്തതുമായ സ്കൂള്‍ ജീവിതകാലം.പിന്നീട്‌ ഗോവയില്‍ മെറ്റീരിയല്‍ മനേജ്മെന്റില്‍ ബിരുദാനന്തര പഠനത്തിനെത്തി കലാലയം ഉപേക്ഷിച്ച്‌ നാടുവിട്ടലയുന്നു.ഗോവയില്‍ ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ഹഷീഷിനും ഭാംഗിനും അടിമയായി ജീവിതത്തില്‍ നിന്ന് അകന്ന് മൃഗതുല്യമായ ജീവിതം നയിച്ച നാളുകള്‍.'എനിക്ക്‌ സ്വസ്ഥതയില്ല..മരണാഭിലാഷവും ദു:സ്വപനവും എന്റെ ദിവസങ്ങളെ നായാടി' യെന്ന് എഴുത്തുകാരന്‍.ആത്മാവിന്റെ ഭോജനമായ ഒരല്‍പ്പം ഹാഷിനുവേണ്ടി ഇരന്നു നടന്ന നാളുകള്‍..ഹോ..ഈ അക്ഷരങ്ങള്‍ ആത്മാവിലെവിടെയോ ആഞ്ഞുതറയ്ക്കുന്നതായി തോന്നി.ജാന്‍ എന്ന ജെര്‍മന്‍ കാരിക്ക്‌ മുറി വാടകക്ക്‌ നല്‍കി കിട്ടിയ പണത്തിന്‌ ഹാഷടിച്ചത്‌.പണമില്ലാതെ അവള്‍ ഒരു ഇന്ത്യക്കാരന്‌ ഒരു മണിക്കൂര്‍ നല്‍കി കിട്ടിയ പണത്തിന്‌ പങ്കാളിയായത്‌.അങ്ങിനെ...
ഗോവയില്‍നിന്നും അറിയപ്പെടാത്ത രാജസ്ഥാന്‍ ഗ്രാമങ്ങളില്‍...ഹിമാലയത്തിന്റെ മടിത്തട്ടില്‍,യമുനയുടെ തീരത്ത്‌,അലഞ്ഞതിന്‌ കൈയ്യും കണക്കുകില്ല.ശ്രീനഗറില്‍..ഉരുകിയിറങ്ങുന്ന തണുപ്പില്‍ ഒരു നേരത്തെ ആഹാരത്തിനായ്‌ അലഞ്ഞ്‌..തണ്ണിമത്തന്‍ കടയില്‍ ഈച്ചയാട്ടുന്ന ജോലി...പഴച്ചാര്‍ കടയില്‍ വില്‍പനക്കാരനായി...വണ്ടിവലിക്കല്‍....ആപ്പിള്‍തോട്ടത്തില്‍ കൂലിപ്പണി..അങ്ങിനെ ജീവിതാനുഭവങ്ങളുടെ ഹിമാലയപര്‍വങ്ങള്‍.
പിന്നെ മനാലി..കുളു,സിം ല,..ഒരിടത്ത്‌ മടുപ്പുതോന്നുമ്പോള്‍ അടുത്തസ്ഥലത്തേക്ക്‌ കള്ളവണ്ടികയറ്റം..
സുല്‍ത്താങ്കോട്ടയില്‍,മനനവും ദീര്‍ഘമായ ഉപവാസവും പാലിച്ചും ശരീരത്തേയും മനസ്സിനേയും ധ്യാനത്തിലൂടെ വറുതിയിലാക്കിയും ദിഗംബരനായ യോഗിയുടെ ദര്‍ശനവും അരുളപ്പാടും..ചതുരഗിരിയില്‍ ഗുരുവിനെ കണ്ടെത്തുമെന്ന അരുളപ്പാട്‌.പക്ഷേ ഗുരുവിന്റെ സന്നിധിയിലെത്തിയെങ്കിലും ധ്യാനമോ ക്രിയായോഗമോ വഴങ്ങാതെ മടക്കം...
പിന്നെയാണ്‌ മരിയാനയെ കണ്ടുമുട്ടുന്നത്‌.ഹമ്പിയിലും ഹെഗോളിയിലും നാളുകളോളം തുടര്‍ന്ന കൂട്ടുകെട്ട്‌..പിരിയുമ്പോള്‍ വല്ലാത്ത വേദന..പിന്നേയും ദേശാടനം..ഹരിദ്വാര്‍..ജുഹു..കടല്‍ക്കുതിരകളുടെ സംഭ്രമം പോലെ ഒരു കവിതയും..
അങ്ങിനെ അനുഭവങ്ങളുടെ ദുരന്തത്തിലേക്ക്‌ യാത്രചെയ്യുമ്പോഴാണ്‌ ജീവിച്ചിരിക്കുന്നതായി എഴുത്തുകാരന്‌ തോന്നുന്നത്‌.പിന്നെ പിഴ്യ്കാത്ത മടക്കം.ക്യാമ്പസ്സില്‍ വന്ന് വീണ്ടും പഠനം.ഉയര്‍ന്ന മാര്‍ക്കോടെ വിജയം.പിന്നീട്‌ ലഭിച്ച നിരവധി അവസരങ്ങളെ ത്യജിച്ചു.ഇത്‌ പൂര്‍വ്വഭാഗം
ഇനി ഉത്തരഭാഗം..
പിന്നെ ചതുരഗിരിയില്‍ ഗുരുസന്നിധിയിലെക്ക്‌ തിരിച്ചെത്തുന്നു.പതിനഞ്ച്‌ സംവത്സരങ്ങള്‍ അദ്ധ്യയനവും സാധനയും.അവിടെനിന്ന് മൂലികൈമര്‍മ്മം,നീറ്റൗ ഷധങ്ങളുടെ സിദ്ധവിധികള്‍,പ്രാണവിദ്യ.............എന്നിവ ഹൃദിസ്ഥമാക്കുന്നു.
ഇപ്പോള്‍ ഡോ.ജെയിംസ്‌ വൈദ്യരായി എറണാകുളത്ത്‌ ആയിരക്കണക്കിന്‌ രോഗികളുടെ ആശ്വാസകേന്ദ്രമായി സേവനം ചെയ്യുന്നു.
'ചിദംബരസ്മരണ" ഞാന്‍ രണ്ടാമത്‌ വായിച്ചില്ല.എന്നാല്‍ ജ്ഞാനപ്പറവ ഒരു വട്ടം കൂടി വായിച്ചു.അതെ വേറിട്ടൊരു പുസ്തകം തന്നെ.ഭാഷയിലെ 56 അക്ഷരങ്ങളുടെ സൂക്ഷമായ വിന്യാസം കോണ്ട്‌ മനുഷ്യമനസ്സിനെ ചിന്തയുടേയും ആകാംക്ഷയുടേയും വേദനയുടേയും പഥങ്ങളിലെത്തിക്കുവാന്‍ എഴുത്തുകാരന്‌ സാധിച്ചാല്‍ അതാണ്‌ എഴുത്തുകാരന്റെ സംതൃപ്തി.ജെയിംസ്‌ വൈദ്യന്‌ അത്‌ നിശ്ചയമായും ലഭിക്കും ..നന്ദി
മനുഷ്യന്റെ പീഡാനുഭവങ്ങളില്‍ അവന്‌ ഒരു കണ്ണുണ്ട്‌
ഓരോ മരണംവരിക്കലും ദൈവത്തിന്റെ പരാജയമാണ്‌
ഭൂമിയില്‍ പോംവഴികള്‍ സംഗീതമായി തുറക്കുമ്പോള്‍
അവന്‌ ഇരിക്കപ്പോറുതി നഷ്ടപ്പെടുന്നു
പക്ഷികള്‍ അപ്പോഴാണ്‌ സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങിവരുന്നത്‌
അവ മരണത്തിനുമേല്‍ ദൈവത്തിന്റെ കാലുഷ്യം അര്‍പ്പിക്കുന്നു.(ഡോ.ജെയിംസ്‌ വൈദ്യന്‍)
ഡോ.ജെയിംസ്‌ വൈദ്യനെപ്പറ്റി കൂടുതല്‍ അറിയാന്‍ ഇവിടം സന്ദര്‍ശ്ശിക്കാം

Recent Posts

ജാലകം