Pages

Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Friday, August 16, 2013

വിഷകണ്ഠൻ

തുലാം 9..മലബാറിൽ തെയ്യാട്ടപ്പടി തുറക്കുന്നു.കണ്ണൂർ മയ്യിൽ ചാത്തമ്പള്ളി വിഷകണ്ഠൻ കാവിൽ വിഷകണ്ഠൻ തെയ്യം.കണ്ണൂരിൽ ഔദ്യോഗിക കാര്യമുണ്ടന്നു പറഞ്ഞു.പുലർച്ചെ പുറപ്പെട്ടു.ഏറനാട് എക്സ്പ്രസ്സ്.സുഖമായ പുലർവേള.മനസ്സിനു നല്ല ഉന്മേഷം.കുറ്റിപ്പുറം.നട്ടുച്ച.തുലാമാസത്തെ വെള്ളിവെളിച്ചത്തിൽ ചതുരപ്പെട്ടിയുടെ പുറം ചുട്ടുപൊള്ളി.ഉഷ്ണം.ഇരുമ്പു ചൂടായ ഗന്ധം.വിയർപ്പിന്റെ ഗന്ധം.മൂത്രത്തിന്റെ ഗന്ധം.വാസന പൌഡറിന്റെ മണം.ചതുരപ്പെട്ടിയിൽ നിന്നും കുറേ ആളുകൾ ഇറങ്ങി..അതിലേറേ കയറി.കാക്കക്കൂട്ടിൽ കല്ലെറിഞ്ഞപൊലെ കലപില.വണ്ടി നീങ്ങി..കലപില ശമിച്ചു.ചായീ...ചായീ..വേണ്ട..ഇപ്പോൾ തന്നെ മൂന്നുനാലായി..എന്തു കലക്കി തന്നാലും കുടിക്കാതെ പറ്റില്ലല്ലോ?
കരുമാരത്തില്ലം
വളവുകളിൽ പുറകെ വരുന്ന പെരുമ്പാമ്പുപോലെ തീവണ്ടി.ഭാരതപ്പുഴ...കാശപ്പുല്ലും അപ്പയും നിറഞ്ഞ ഭാരതപ്പുഴ..കുറുനരി പതിയിരിക്കുന്ന കാശപ്പുൽ കാട്...തരപ്പെടുമ്പോൾ റഞ്ചാൻ വിരുതന്മാർ പുഴയെ ചാക്കിലാക്കി നിറച്ചു വച്ചിരിക്കുന്നു.തൊപ്പിക്കുട വട്ടത്തെ കലക്ക വെള്ളത്തിനു മുൻപിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൂതക്കൊക്ക്..പെരുച്ചാഴിയും പെരുമ്പാമ്പും ഭാരതപ്പുഴയിൽ..വാളയും പള്ളത്തിയും വരാലും വംശമറ്റു...പുഴക്കു മീതെ വീശിവന്ന കാറ്റിനു ചീഞ്ഞ മംസത്തിന്റെ മണം..ചീഞ്ഞമുട്ടയുടെ മണം..മൂക്കു പൊത്തി..കണ്ണടച്ചു...ഒന്നും കാണണ്ട..
മടക്കം
കടലുണ്ടി..ബേപ്പൂർ..ചീഞ്ഞ കായലിന്റെ ഗന്ധം..തീവണ്ടിയുടെ കട കട ശബ്ദത്തിൽ സ്വൈര്യം നശിച്ച ദേശാടനക്കിളികൾ പറന്നു പൊങ്ങി തിരിച്ചിരുന്നു...
കോഴിക്കോട്..ചതുരപ്പെട്ടിയുടെ വയറൊഴിഞ്ഞു.പ്ലാറ്റ്ഫോമിലെ തിരക്ക് പെട്ടിക്കകത്ത്...നിന്നു തിരിയാൻ ഇടമില്ല.അടുത്തിരിക്കുന്ന ആളുടെ ഉഛ്വാസവായു കഴുത്തിനു പിറകിൽ..വണ്ടി വിട്ടു...കായൽ,,...തെങ്ങിൻ കൂട്ടങ്ങൾ...കായൽ...തെങ്ങിൻ കൂട്ടങ്ങൾ...വടകര...കളരിപ്പയറ്റിന്റെ നാട്..തച്ചോളി ഒതേനൻ..വടക്കൻ പാട്ട്..ലോകനാർ കാവിൽ കതിരൂർ ഗുരുക്കളുമായി സംഗമം..പറഞ്ഞു തെറ്റുന്നു..പൊന്ന്യം പാടത്ത് പൊയ്ത്..എല്ലാം മനസ്സിന്റെ തിരശ്ശീലയിൽ മിന്നിമറഞ്ഞു.മാഹി..മൂപ്പൻസായ്വ്വ്..ഗ്സ്തോൻ..ദാസൻ..ചന്ദ്രിക..മയ്യഴിപ്പാലത്തിലൂടെ വണ്ടി മിന്നായം പോല കയറിയിറങ്ങി..തലശ്ശേരി..ചരിത്രത്തിന്റെ തേരോടിയ പാതകൾ.......
കണ്ണൂർ...ആകാശത്ത് കരിമേഘങ്ങൾ നിറഞ്ഞു...ചെകിടടപ്പിക്കുന്ന ഇടിനാദം..തിമിർത്ത് പെയ്യാൻ പോകുന്ന തുലാവർഷത്തിന്റെ വെള്ളാട്ടം....
മടക്കം
ഒരു മുറി കണ്ടെത്തണം...ഒരു നിമിഷം നിന്നു..മുന്നിൽ ഖദർ ധാരി..റസ്റ്റ് ഹൌസ് അറിയാതിരിക്കില്ല..ഒരു ഓട്ടോ പിടിച്ചോളൂ..ആർമി ക്യാമ്പിനടുത്താണ​‍്..നന്ദി.........
റസ്റ്റ് ഹൌസ് വിജനമാണ​‍്..ആരും താമസക്കാരില്ല.ഒറ്റമുണ്ടുടുത്ത മെലിഞ്ഞ വാച്ചർ.കണ്ണിൽ നിസ്സ്ംഗത..രജിസ്റ്ററിൽ എഴുതി..താക്കോൽ വാങ്ങി..പുതുതായി അറ്റകുറ്റപ്പണി നടത്തിയ മുറി..പുതിയ എയർ കണ്ടീഷൻ പിടിപ്പിച്ച മുറി..പുതിയ മെത്ത..വിരിപ്പ്..പെയിന്റ് മണം..കടലിരമ്പുന്ന ശബ്ദം.....തുലാവർഷത്തിന്റെ വെള്ളാട്ടം കഴിഞ്ഞു...ഇനി മഴ പ്രതീക്ഷിക്കാം...
കരുമാരത്തില്ലം
അല്പ്പം വിശ്രമം കഴിഞ്ഞ്,കുളി കഴിഞ്ഞ് റെഡിയായപ്പോൾ മണി എട്ട്..മയ്യിൽ ചാത്തമ്പിള്ളിൽ വിഷകണ്ഠൻ കാവ് എവിടെയാണ​‍്?എത്ര ദൂരം?വണ്ടിയുണ്ടാകുമോ?...വാച്ചർ സഹായിക്കും.വാച്ചർക്ക് പെരുത്ത സന്തോഷം..മദ്ധ്യകേരളത്തിൽ നിന്നുംവിഷകണ്ഠനെ തിരക്കിവന്ന സന്ദർശകനെ നിരാശപ്പെടുത്തരുത്.എന്റെ വീട് മയ്യിലാണ​‍്..ആശ്വാസം .മനസ്സു കുളിർത്തു.ഇന്ന് വെള്ളാട്ടം..നാളെ വെളുപ്പിന​‍് വിഷകണ്ഠൻ മുടി വയ്ക്കും..പുതിയ തെരുനിന്ന് വലത്തോട്ട് തിരിഞ്ഞുപോകണം.വണ്ടി ഉണ്ടാകില്ല..ഓട്ടോ പിടിച്ചോളൂ.ഇനിയും ഏറെ പറയാനുണ്ടന്ന് മനസ്സിലായി.രാത്രി വരാൻ വൈകും വരുമ്പോൾ ബെല്ലടിച്ചോളൂ..
ഓട്ടോയിൽ മയ്യിലേക്ക്..പുതിയതെരു..വലത്തോട്ട്..അപരിചിതമായ വഴികളിലൂടെ.പാലം..കണ്ടൽ ക്കാട്...തിരക്കോഴിഞ്ഞ നാല്ക്കവലകൾ...ഇരുട്ടിന്റെ പുതപ്പിലൂടെ യാത്ര..ഒറ്റയ്ക്കൊറ്റക്കായി ആളുകൾ വരുന്നുണ്ട്.ഒക്കത്തിരുന്ന കുട്ടിയുടെ കയ്യിൽ മഞ്ഞ ബലൂൺ..കാവ് അടുത്തെന്ന് നിശ്ചയം...ലൌഡ്സ്പീക്കറിലൂടെ തോറ്റം പാട്ട് കേൾക്കാറായി......
ട്യൂബുകളുടെ നിലാവെളിച്ചത്തിൽ മുങ്ങി വിഷകണ്ഠൻ കാവ്..വലിയ പുരുഷാരം..സ്ത്രീകൾ..കുട്ടികൾ..പെട്ടിക്കടകൾക്ക് മുന്നിൽ വലിയ തിരക്ക്.ചെറിയ കുന്നിൻ മുകളിലാണ​‍് കാവ്..കാവിനു മുൻപിൽ വെള്ളാട്ടം നടക്കുന്നു.വലിയ തമ്പുരാട്ടിയുടെ വെള്ളാട്ടമാണു പോലും..മുഖത്തെഴുതി ചെറിയ മുടിവച്ച വെള്ളാട്ടക്കോലം.ചെറിയ അംഗചലനങ്ങളോടെ തോറ്റം പാടുന്നുണ്ട്..മൈക്കിലൂടെ പറയുന്നത് വ്യക്തമല്ല...ഏതോ മരക്കൊമ്പിലെ ലൌഡ് സ്പീക്കറിൽ നിന്നുള്ള പാട്ടും വ്യക്തമല്ല..ഭക്ത്യാദരവോടെ വെള്ളാട്ടത്തിനു ചേർന്നു നില്ക്കുന്ന ജനങ്ങൾ.ഓല ച്ചൂട്ടിന്റെ തീമഞ്ഞവെളിച്ചത്തിൽ വെള്ളാട്ടക്കോലവും ജനങ്ങളും തോറ്റം പാട്ടിന്റെ പശ്ചാത്തലത്തിൽ അവാച്യമായ ചിത്രമായി തോന്നി.
വിഷകണ്ഠൻ കാവ്
തൊട്ടടുത്ത് അണിയറയിൽ തെയ്യത്തിനുള്ള മുടിയുടെ നിർമ്മാണം നടക്കുന്നു.നിരവധി കോലക്കാരും സഹായികളും.അല്പ്പ്ം മാറി മതിലിനു ചേർന്നുനിന്നു.ചെണ്ടയുടെ ദൃതതാളം..തോറ്റം പാട്ട്...ദേശാഭിമാനി പുസ്തകക്കടയിലെ പുസ്തകലോട്ടറിയുടെ പ്രചരണം...ബലൂൺ പീപ്പിയുടെ രോദനം...ഒരാൾ ചേർന്നുവന്ന് നിന്നു.പരിചയപ്പെട്ടു..തെയ്യം കലാകാരനാണ​‍്.ഷമേജ്..തെക്കൻ ഗുളികൻ കെട്ടുന്നുണ്ട്..വിഷകണ്ഠനെ കാണാൻ തെക്കുനിന്ന് വന്നതാണ​‍് എന്നു പറഞ്ഞപ്പോൾ അതിശയം..സ്നേഹം..അന്നത്തെ പരിചയം ഇന്നും തുടരുന്നു..റബ്ബർ ടാപ്പിങ്ങും തെയ്യം കെട്ടുമാണ​‍് തൊഴിൽ.പുതിയ തലമുറ തെയ്യം കെട്ടാൻ ഒരുക്കമല്ല.എത്രകാലം കൊണ്ടുനടക്കാനാകുമെന്ന് പറയാനാകില്ല.വിഷകണ്ഠൻ മുടിവ്യ്ക്കുന്നത് വെളുപ്പാൻ കാലത്താണ​‍്.രാവിലെ കരുമാരത്തില്ലത്തേയ്ക്ക് പുറപ്പാട്....എല്ലാം കാണണം..കാണണമെന്നുണ്ട്..അതിനാണല്ലോ വന്നതും..പക്ഷേ നല്ല ക്ഷീണവുമുണ്ട്....
സമയം പന്ത്രണ്ട്....ഒന്ന്...രണ്ട്...യാത്രാക്ഷീണം...കൺപോളകൾ അറിയാതെ അടയുന്നു...നില്ക്കാനാകില്ല...രാവിലെയെത്താം....
എട്ടുമണിക്ക് കാവിലെത്തി..വിഷകണ്ഠൻ മുടി വച്ചിട്ടുണ്ട്..തെക്കൻ ഗുളികനും..നേർച്ച...വിഷകണ്ഠൻ ദൈവത്തിനു മുൻപിൽ ഭക്തരുടെ നീണ്ട നിര.കരുമാരത്തില്ലത്തെ പ്രതാപികളായ നമ്പൂതിരിമാർ ഗളച്ഛേദം ചെയ്ത തീയ്യൻ.ദൈവക്കരുവായി.വിഷകണ്ഠനായി.നൂറുകണക്കിനു ഭക്തരുടെ ആവലാതികൾ കേൾ ക്കുന്നു.
കരുമാരത്തില്ലത്തെയ്ക്കുള്ള പുറപ്പാട്
മയ്യിൽ കരുമാരത്ത് ഇല്ലത്തെ നമ്പൂതിരിമാർ വിഷഹാരികളാണ​‍്.പാമ്പിനെ വിളിച്ചു വരുത്തി വിഷമിറക്കാൻ തക്ക കഴിവുള്ളവർ.ലക്ഷണം കൊണ്ട് കടിച്ച പാമ്പിനെ നിശ്ചയിക്കും..ഒരിക്കൽ സർപ്പദംശനമേറ്റ ഒരു സ്ത്രീയെ കൊണ്ടുവന്നു.വിഷമിറക്കാൻ പ്രയാസമാണെന്ന് നമ്പൂതിരി..തിരികെ കൊണ്ടുപോകാം..വരുന്ന വഴി ഏറ്റുകാരനായ തീയന​‍് പോംവഴി..സ്ത്രീയെ കുളത്തിലേക്കിടുവാൻ പറഞ്ഞു.വെള്ളത്തിൽ നിന്നും കുമിളകൾ വന്നപ്പോൾ എടുക്കുവാൻ പറഞ്ഞു.വിഷചികിത്സ അറിയാവുന്ന തീയന്റെ ചികിത്സയിൽ ദീനം മാറി.നമ്പൂതിരിക്ക് നാണക്കേട്.തീയ്യനെ വരുത്തി..വധം ചെയ്തു.തീയ്യൻ ദൈവക്കരുവായി.വിഷകണ്ഠനായി...തെയ്യ്ം കെട്ടിയാടി കരുമാരത്തെയ്ക്ക് പുറപ്പാടുണ്ട്
ദൈവം വിഷകണ്ഠൻ കരുമാരത്തേക്ക് പൂറപ്പെടാറായെന്ന് അറിയിപ്പ്.കൂടെക്കൂടി.ചേർന്നു നിന്നു.ചിലമ്പിന്റെ ധ്വനി.തെയ്യം നട മനോഹരം.പുരുഷാരം പിറകെ.തരിശായി കിടക്കുന്ന ചെളിപ്പാടത്തെ വരമ്പിലൂടെ നീണ്ടനിരയായി ഭക്തരും വിഷകണ്ഠനും...മനോജ്ഞമായ കാഴ്ച.ധൃതി കൂട്ടി.പാടം കുറുകെ ചാടി.കരുമാരത്തില്ലത്ത് എത്തി.തൊട്ടടുത്ത് കുളം.പുരാവൃത്തത്തിലെ കുളം ഇതായിരിക്കും..നിറയെ കാട്ടു മരങ്ങൾ..വള്ളി പ്പടർപ്പുകൾ.ഔഷധ സസ്യങ്ങൾ.ചതിച്ചുകൊന്ന തീയ്യൻ ദൈവമായി വരുമ്പോൾ സ്വീകരിക്കുവാൻ പുതിയ തലമുറയിലെ നമ്പൂതിരിമാർ തയ്യാറായി നില്ക്കുന്നു.ഭയഭക്തിയോടെ.വിഷകണ്ഠൻ എത്തി.ഉരിയാടൽ കേൾക്കാനായി ജനം കാതോർത്തു.
നമ്പൂതിരിമാരോട് നേരിട്ട് ഉരിയാട്ടം.ദൈവത്തിന്റെ ചോദ്യങ്ങൾക്ക് ഭക്തിയോടെ മറുപടി.പിന്നെ നേർച്ചയും വാങ്ങി യാത്ര ചോദിച്ച് മടക്കം.എല്ലാവരോട് യാത്ര ചോദിക്കുന്നു കരുമാരത്തില്ലത്തെ ഉരിയാടൽ
“ദൈവം വിഷകണ്ഠനും മറന്നില്ലാട്ടോ...ഓർമ്മപ്പെടുത്തലും ആവശ്യമാണ​‍്.അതു ചെയ്തൂട്ടോ............................
വാചാലുകൾ..പിന്നോട്ടിറങ്ങി മടക്കയ്യാത്ര.
മനസ്സു നിറഞ്ഞു.ചരിത്രവും മിത്തുകളും ഐതിഹ്യവും കലയും സംഗീതവും നിറഞ്ഞ ഈ കലാരൂപം...പച്ച മനുഷ്യൻ ദൈവമായി മുൻപിൽ.ഭക്തരുടെ വിഷമങ്ങളിലും ദുഃഖങ്ങളിലും സാന്ദ്വനമായി..താങ്ങായി...നമ്മളിൽ ഒരാളായി... ഒരു ജനത മുഴുവൻ നെഞ്ചേറ്റി ആരാധിക്കുന്ന സങ്കല്പ്പം.വിശ്വാസത്തിന്റെ കണ്ണിലും കാണാം ..കലയുടെ കണ്ണിലും കാണാം..എങ്ങിനെയയാലും മനസ്സു നിറയും..

Wednesday, October 17, 2012

പ്രകൃതിയെ സ്നേഹിക്കാം ..ദാ ഇങ്ങിനെ..


പറമ്പില്‍ നില്‍ക്കുന്ന ആഞ്ഞിലിമരത്തിനു അറുപതിഞ്ച്‌ വണ്ണം എത്തുന്നത്‌ കാത്തിരുന്ന്‌ കറന്‍സിനോട്ടുകള്‍ സ്വപ്നം കാണുന്നത്‌ സാധാരണമലയാളിയുടെ ശീലമായിക്കഴിഞ്ഞിട്ടുണ്ടാകാം.മാനം മുട്ടെ വളര്‍ന്നുനില്‍ക്കുന്ന മരത്തിനു ചുവട്ടില്‍ നിന്ന്‌ വെട്ടിയാല്‍ എത്ര ക്വിബിക്ക്‌ തടികിട്ടുമെന്ന സാമ്പത്തികശാസ്ത്രത്തിനപ്പുറമുള്ള പ്രകൃതിസ്നേഹം നമുക്കില്ല.കൊഴുത്തു തുടുത്ത ഏതു മൃഗത്തെകണ്ടാലും ചെന്നായയെപ്പോലെ കൊതിപൂണ്ട്‌ വെള്ളമിറക്കുന്ന എത്രയോപേരെ കണ്ടിട്ടുണ്ട്‌.മണ്ണിനെ റബ്ബര്‍ കൃഷിക്കുമാത്രമുള്ള വസ്തുവായും ലോറികളില്‍ കയറ്റി അയച്ച്‌ പണം സമ്പാദിക്കാനുള്ള വിളയായും മാത്രമേ സാധാരണമലയാളി കാണുന്നുള്ളൂ.അതിനാല്‍ തന്നെ പന്ത്രണ്ട്‌ ഏക്കര്‍ സ്ഥലത്ത്‌ കാട്ടുമരങ്ങള്‍ വളര്‍ത്തി മണ്ണിനെ നശിപ്പിക്കുന്ന ഒരാളെ ഉള്‍ക്കൊള്ളാന്‍ നമുക്കാവില്ല.എന്നാല്‍ ആരുള്‍ക്കൊണ്ടാലും ഇല്ലങ്കിലും പുന്നോര്‍ക്കോട്‌ മനയിലെ നമ്പൂതിരിമാര്‍ക്ക്‌ ഈ കാര്യത്തില്‍ പുനര്‍ചിന്തനമില്ല.ഇത്‌ പുന്നോര്‍ക്കോട്‌ മന അല്ലങ്കില്‍ സ്വര്‍ണ്ണത്ത്‌ മന.എറണാകുളം ജില്ലയിലെ പഴന്തോട്ടം എന്ന ഗ്രാമത്തിലെ പുരാതനമായ ഈ ബ്രാഹ്മണകുടംബത്തിന്‌ ഏറെ സവിശേഷതകളുണ്ട്‌.എന്നാല്‍ ഏറെ ശ്രദ്ധിക്കുന്നത്‌ ഈ നിശ്ശബ്ദമായ പ്രകൃതിസ്നേഹം തന്നെയാണ്‌.പഴന്തോട്ടം പഴ്‌ങ്ങളുടെ തോട്ടമാണ്‌.ഒരുകാലത്ത്‌ സമൃദ്ധമായി ഇവിടെ വാഴകൃഷിയുണ്ടായിരുന്നിരിക്കാം.അല്ലാതെ മറ്റു ഫലവൃക്ഷങ്ങള്‍ ധാരാളമായി ഉണ്ടായിരുന്നതായി അറിവില്ല.
പഴന്തോട്ടം ജങ്ങ്ഷനില്‍ നിന്നും നൂറുവാര നടന്നാല്‍ പുന്നോര്‍ക്കൊട്‌ മനയിലെത്താം.ഇരു വശവും വെട്ടുകല്ലില്‍ തീര്‍ത്ത കൂറ്റന്‍ മതിലുകളാണ്‌ നമ്മളെ സ്വാഗതം ചെയ്യുന്നത്‌.ഒരു കാലത്ത്‌ മാത്രമല്ല ഇന്നും വെട്ടുകല്ല്‌ ധാരാളം ലഭ്യമായ ഇടമാണ്‌ പഴന്തോട്ടവും കോലഞ്ചേരിയും ചുറ്റുമുള്ള പ്രദേശങ്ങളും.മതിലിന്റെ പലഭാഗങ്ങളും ഇടിഞ്ഞു വീണു തുടങ്ങിയിട്ടുണ്ട്‌.പ്രൗഢമായ പന്ത്രണ്ടുകെട്ടിന്റെ മുന്‍പിലാണ്‌ എത്തിച്ചേര്‍ന്നത്‌.ഇല്ലത്തിനു ചുറ്റും വളര്‍ന്ന്‌ പന്തലിച്ച്‌ നില്‍ക്കുന്ന ആഞ്ഞിലിയും തേക്കും പാലയും മരുതും ഇലവും മാവും നമ്മളെ അത്ഭുതപ്പെടുത്തുമെന്ന്‌ നിശ്ചയം.
പന്ത്രണ്ട്‌ ഏക്കറിലായാണ്‌ സ്വര്‍ണ്ണത്ത്‌ മന സ്ഥിതിചെയ്യുന്നത്‌.അതില്‍ തന്നെ ഒരേക്കറോളം മനയും കളപ്പുരയും.കേരളീയ വാസ്തുശില്‍പ്പത്തിന്റെ ഉദാത്ത മാതൃകയാണ്‌ ഈ ഇല്ലം.ഇതിന്‌ ഏതാണ്ട്‌ 200 വര്‍ഷത്തെ പഴക്കമുണ്ട്‌.മൂന്നു നടുമിറ്റമുള്ള പന്ത്രണ്ട്‌ കെട്ടാണ്‌ മന.പൂമുഖത്തെ മച്ചില്‍  തീര്‍ത്ത ശില്‍പ്പങ്ങള്‍ ഏറെ ആകര്‍ഷകമാണ്‌.തൊട്ടുചേര്‍ന്ന കളപ്പുര പണ്ട്‌ നെല്ലു സൂക്ഷിക്കുന്നതിനും അതിഥികള്‍ക്ക്‌ താമസിക്കുന്നതിനും ഉപയോഗിച്ചിരുന്നു.ഈ കളപ്പുരയിലും പന്ത്രണ്ട്‌ കെട്ടിലുമായി മുപ്പതോളം മുറികളുണ്ട്‌.മൂന്നു സഹോദരങ്ങളും അവരുടെ കുടുംബവുമാണ്‌ ഇപ്പോള്‍ ഇവിടെ താമസം.കൂട്ടുകുടുംബത്തിന്റെ ഗുണവും ദോഷവുമുണ്ടെന്ന്‌ മനസ്സിലാക്കാം.മനക്കു ചുറ്റുമായാണ്‌ ഏതാണ്ട്‌ പതിനൊന്ന്‌ ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന കാട്ടുമരങ്ങള്‍ വളരുന്ന പ്രദേശം.ഇതില്‍ കൂറ്റന്‍ ആഞ്ഞിലിയും മാവും പ്ലാവും തേക്കും കൂടാതെ നിരവധി കാട്ടുമരങ്ങളും വളര്‍ന്നു നില്‍ക്കുന്നു.അടിക്കാടും വളര്‍ന്ന് ഒരു സ്വാഭാവിക വനത്തിന്റെ പ്രതീതി തോന്നും.കോടികള്‍ വിലമതിക്കുന്ന ഈ മരങ്ങള്‍ വെട്ടിവിറ്റ്‌ റബ്ബര്‍ വളര്‍ത്തണമെന്ന് ഇല്ലത്തെ നംബൂരിമാര്‍ക്ക്‌ തോന്നിയിട്ടില്ല.നൂറോളം തേക്കുമരങ്ങള്‍ തന്നെയുണ്ട്‌.ഇന്ന് നാട്ടിന്‍പുറത്ത്‌ പോലും അപൂര്‍വ്വമായ കുറുന്തോട്ടിയും സര്‍പ്പഗന്ധിയും ഇവിടെ സമൃദ്ധമായുണ്ട്‌.പകല്‍പോലും നത്തുകള്‍ പറന്നു നടക്കുന്നത്‌ ഞാന്‍ നേരിട്ട്‌ കണ്ടതാണ്‌,കാറ്റത്ത്‌ മരങ്ങളുടെ ശിഖരങ്ങള്‍ അടര്‍ന്ന് വീണാ്‌ ദ്രവിച്ച്‌ കിടപ്പുണ്ട്‌.നട്ടുച്ചക്ക്‌ പോലും സൂര്യപ്രകാശത്തിന്‌ അരിച്ചിറങ്ങാനാകില്ല,
പബ്ലിക്ക്‌ റോഡരുകില്‍ ഒരു വൃക്ഷത്തൈ നട്ട്‌ പ്രകൃതി സ്നേഹം അവസാനിപ്പിക്കുന്ന നമ്മള്‍ക്ക്‌ ഈ നിശ്ശബ്ദമായ സ്നേഹത്തിനു മുന്‍പില്‍ ശിരസ്സുകുനിക്കാതെ വയ്യ.പരിസ്ഥിതി അവാര്‍ഡ്‌ ഇവരെ തേടി എന്നാണാവോ എത്തുക?





















Monday, September 3, 2012

ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിലെ കമ്മ്യൂണിസം

ബസ്സ്‌ പുറപ്പെട്ടു.അടിമാലിയില്‍ നിന്നും കോട്ടയത്തേയ്ക്കുള്ള ലിമിറ്റഡ്‌ സ്റ്റോപ്‌ ട്രാന്‍സ്പോര്‍ട്ട്‌ ബസ്സാണ്‌.ഇടദിവസ്സങ്ങളില്‍ തിരക്ക്‌ കുറവായിരിക്കും.അഞ്ചുമണിക്ക്‌ യാത്ര ആരംഭിക്കുന്ന ബസ്സ്‌ ഏഴുമണിക്ക്‌ മൂവാറ്റുപുഴയിലെത്തും.പ്രൈവറ്റ്‌ ബസ്സിനാണെങ്കില്‍ രണ്ടരമണിക്കൂറെടുക്കും.അതിനാല്‍ കഴിയുന്നതും ഈ ബസ്സുതന്നെയാണ്‌ നോക്കുന്നതും
മധ്യഭാഗത്തുള്ള സീറ്റിലാണിരിക്കുന്നത്‌.ബസ്സില്‍ നില്‍ക്കാനാളില്ല.നല്ല മഴയും തണുപ്പുമായതിനാല്‍ ബസ്സിലെ ഇരുണ്ടവെളിച്ചത്തില്‍ ചുരുണ്ടുകൂടി വിലക്കയറ്റവും മഴക്കുറവും വൈദ്യുതിപ്രശനവുമെല്ലാം മനനം ചെയ്തിരുന്നു.അപ്പോഴാണ്‌ പിറകില്‍ നിന്നും ഒരു കലപില.ഒരു 'പാമ്പാ' ണ്‌.ചെറുപ്പ്പ്പക്കാരനാണ്‌.നേരേ നില്‍ക്കാന്‍ ഏറെപണിപ്പെടുന്നുണ്ട്‌.കാലിയായ സീറ്റുണ്ട്‌..പക്ഷെ അങ്ങിനെ എന്നെ ഇരുത്താന്‍ നോക്കേണ്ട എന്നാണ്‌ പാമ്പ്‌ പറയുന്നത്‌.
'ചേട്ടാ പിടിച്ചു നില്‍ക്ക്‌..എനിക്ക്‌ പണിയുണ്ടാക്കല്ലേ." കണ്ടക്ടര്‍ക്ക്‌ ഭയം.
'ഇത്‌ സര്‍ക്കരിന്റെയല്ലേ..ഞാന്‍ ഇഷ്ടമുള്ളത്‌ ചെയ്യും"

ഒരു വലിയ സത്യം കേട്ടതുപോലെ കണ്ടക്ടര്‍ നിശ്ശബ്ദനായി.യാത്രക്കാരും അങ്ങിനെതന്നെയെന്ന് കരുതി.
" ഞാന്‍ പാട്ടുപാടും കൂകും ആര്‍ക്കാണ്‌ ചോദിക്കാന്‍ കാര്യം..ബസ്സില്‌ മജിസ്ടേറ്റിനും പൊലീസിനും എനിക്കും അവകാശം ഒന്നുതന്നെ..."
അതും ഒരു സത്യമായ കാര്യമാണ്‌.ട്രാന്‍സ്പോര്‍ട്ട്‌ ബസ്സില്‍ ആര്‍ക്കെങ്കിലും കൂടുതല്‍ അധികാരമുണ്ടോ?ഒരാളുടെ മേല്‍ മറ്റൊരാള്‍ക്ക്‌ എന്ത്‌ അധികാരം.നിയമവിധേയമായ ഏതുകാര്യവും ഈ ശകടത്തില്‍ നിഷിദ്ധമല്ല.ആര്‍ക്കും കൂകാം പാട്ടുപാടാം കരയാം ഛര്‍ദ്ദിക്കാം സീറ്റില്‍ കാലുനീട്ടിവച്ച്‌ ഉറങ്ങാം അങ്ങിനെ അങ്ങിനെ എന്തെല്ലാം സ്വാതന്ത്ര്യങ്ങള്‍?
അപ്പോഴാണ്‌ പിന്നില്‍ നിന്നും അതിശക്തമായ കൂവല്‍.പാമ്പാണ്‌.ആരും മിണ്ടിയില്ല.ആര്‍ക്കാണ്‌ അയാളെ ചോദ്യം ചെയ്യുവാന്‍ അധികാരം?ഇനി അപ്രകാരം ചെയ്താലോ?അയാളുടെ വായില്‍ കിടക്കുന്ന പുളിച്ചതെറി കേള്‍ക്കുന്നതിലും ഭേദം മൗനിയാകുന്നതാണ്‌ നല്ലത്‌ എന്ന് എല്ലാവരും കരുതും.തെറ്റുപറയാനാകുമോ?
എപ്പോഴോ അയാള്‍ ഇറങ്ങിപോയി.ബസ്സില്‍ കനത്ത നിശ്ശബ്ദതയാണ്‌.ബസ്സിലെ തുല്യ അവകാശം തന്നെ എന്റെ മനസ്സില്‍ പൊന്തിവന്നു.ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിലാണ്‌ യഥാര്‍ഥകമ്യൂണിസം നിലനില്‍ക്കുന്നതെന്ന് എനിക്കുതോന്നി.ബസ്സില്‍ ആരും ആരേയും ഭരിക്കുന്നില്ല.കണ്ടക്ടര്‍ക്കും യാത്രക്കാര്‍ക്കും ഒരു നിയമം മാത്രം.പ്രൈവറ്റ്‌ ബസ്സില്‍ ഇതൊന്നും നടക്കില്ല.അവിടെ പോലീസ്‌ പണിചെയ്യുന്ന കിളികളുണ്ട്‌.പാമ്പുകളെ അവര്‍ കൈകാര്യം ചെയ്യും.രണ്ടുപേരിരിക്കുന്ന സീറ്റില്‍ മൂന്നുപേരേ ഇരുത്താന്‍ ഈ പോലീസുകാര്‍ക്ക്‌ അധികാരമുണ്ട്‌.പാട്ടയിലടിച്ച്‌ യാത്രക്കാരുടെ സ്വൈര്യം കെടുത്താന്‍ ഇവര്‍ക്ക്‌ അധികാരമുണ്ട്‌.യാത്രക്കാരോട്‌ ദേഷ്യപ്പെടാനും കയറിനില്‍ക്കാത്തവരെ അസഭ്യം പറയാനും അധികാരമുണ്ട്‌.അങ്ങിനെ അധികാരത്തിന്റെ മൂര്‍ത്തമായ പ്രതീകമാണ്‌ പ്രൈവറ്റ്‌ ബസ്സ്‌.
എന്നാല്‍ ട്രാന്‍സ്പോര്‍ട്ട്‌ ബസ്സ്‌ ഭരണകൂടം പൊഴിഞ്ഞുവീണ വ്യവസ്ഥിതിനിലനില്‍ക്കുന്ന സ്ഥാപനമാണ്‌.ഉറക്കെ ഫോണ്‍ചെയ്യുവാന്‍ ഇതില്‍ ഒരു തടസ്സവുമില്ല.പലപ്പോഴും സ്വന്തം വീട്ടില്‍ ലഭിക്കാത്ത ഒരുസൗഭാഗ്യം കൂടിയാണത്‌.മൊബൈ ല്‍ ഫോണിലൂടെ ഉറക്കെ പാട്ടു വച്ച്‌ കേള്‍ക്കാം.ട്രാന്‍സ്പോര്‍ട്ട്‌ ബസ്സില്‍ മൂത്രമൊഴിച്ച ഒരു കഥ ഒരിക്കല്‍ ഒരു സുഹൃത്ത്‌ പറയുകയുണ്ടായി.ഇദ്ദേഹം ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്‌.വയനാട്ടില്‍ നിന്നും മൂവാറ്റുപുഴ്യ്ക്ക്‌ വരുകയാണ്‌.തൃശ്ശൂര്‍ കഴിഞ്ഞപ്പോള്‍ ഒരു ശങ്ക.കഴിയുന്നത്ര നിയന്ത്രിച്ചു നോക്കി.നടക്കില്ലന്നു തോന്നി.ബസ്സില്‍ കാര്യമായ യാത്രക്കാരില്ല.ഒരു പ്ലാസ്റ്റിക്‌ കൂടുമെടുത്ത്‌ കോണിപ്പടിയിലിറങ്ങി നിന്നു.കൂടുതുറന്ന് അതിലേക്ക്‌ സാധിച്ചു.തുടര്‍ന്ന് കൂട്‌ പുറത്തേക്ക്‌ തൂക്കിയെറിഞ്ഞു.അത്‌ ഏതെങ്കിലും വഴിയാത്രക്കര്‍ന്റേയോ മെട്ടോര്‍സൈക്കിളുകാരന്റേയോ തലയില്‍ വീണോയെന്ന് ആര്‍ക്കറിയാം.ഏതായാലും ട്രാന്‍സ്പോര്‍ട്ട്‌ ബസ്സില്‍ മൂത്രമൊഴിക്കാമെന്നും എനിക്ക്‌ മനസ്സിലായി.
മറ്റൊന്ന് കണ്ടക്ടറെ ശാസിക്കാനുള്ള യാത്രക്കാരുടെ അസുലഭമായ സൗകര്യവും ഇതിലുണ്ടെന്നുള്ളതാണ്‌.ദീര്‍ഘദൂരബസ്സ്‌ ചായകുടിക്കാനായി പെരുമ്പാവൂര്‍ സ്റ്റാന്റില്‍ അല്‍പ്പനേരം നിര്‍ത്തി.ഒരു യാത്രക്കാരനത്‌ സുഖിച്ചില്ല.ഓസ്സിനുവേണ്ടി ഇതല്ല ഇതിനപ്പ്പ്പുറം ചെയ്യുമെന്ന് അയാള്‍ കണ്ടക്ടറെ അവഹേളിച്ചു.എന്തെല്ലാം സ്വാതന്ത്ര്യങ്ങള്‍?
ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിന്റെ ചുവപ്പ്‌ കളര്‍ ഇതെല്ലാം അറിഞ്ഞു നല്‍കിയതാണോ എന്ന് ഇപ്പോള്‍ സംശയം.ഇടയ്ക്ക്‌ കളര്‍ മാറ്റിയെങ്കിലും വീണ്ടും ചുവപ്പിലേക്ക്‌ തിരിച്ചുവന്നു.കമ്യൂണിസത്തിന്റെ ഈ തുരുത്തുകള്‍ക്ക്‌ ഇതിലും പറ്റിയ നിറം ഉണ്ടോ?.....

Tuesday, July 31, 2012

കെവിന്‍ കാര്‍ട്ടറും നമ്മുടെ പത്രക്കാരും


കെവിന്‍ കാര്‍ട്ടറെപ്പറ്റി ഇപ്പോഴാണ്‌ അറിഞ്ഞത്‌.നമ്മുടെ പത്രപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെപ്പറ്റി എഴുതിയതും കണ്ടിട്ടില്ല.എല്ലാം എഴുതുക എന്നത്‌ മലയാളപത്രപ്രവര്‍ത്തകര്‍ക്ക്‌ പറഞ്ഞിട്ടുള്ളതുമല്ല.ഇത്രയും പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന ഒരു പത്രപ്രവര്‍ത്തനം ഒരു പക്ഷേ ലോകത്ത്‌ തന്നെ ഒരിടത്തുമുണ്ടാകില്ല.അതെല്ലാം വിവരിക്കുവാന്‍ എത്രയോ താളുകള്‍ വേണം.ഇവിടെ അതിനെപ്പറ്റിയുമല്ല പറഞ്ഞുവരുന്നതും.

ആദ്യം കെവിന്‍ കാര്‍ട്ടറെപ്പറ്റിപ്പറയാം.ചുരുക്കി പറയാം. 1994 ലെ പുലിറ്റ്‌ സര്‍ അവാര്‍ഡ്‌ ലഭിച്ച ദക്ഷിണാഫ്രിക്കന്‍ ഫോട്ടോ ജേര്‍ണലിസ്റ്റാണ്‌.1993 മാര്‍ച്ചില്‍ സുഡാനിലെ പട്ടിണിയും ദാരിദ്ര്യവും അറിയുന്നതിനായി സുഡാനിലെത്തി.പട്ടിണിക്കോലമായ ഒരു കുട്ടി കഞ്ഞിവീഴ്ത്തല്‍ കേന്ദ്രത്തിലേക്ക്‌ വീണും കിടന്നും പോകുന്നതും അതിനു പിന്നാലെ ആര്‍ത്തിയോടെ ഒരു കഴുകന്‍ അനുഗമിക്കുന്നതും കാര്‍ട്ടര്‍ കണ്ടു.കഴുകനേയും കുട്ടിയേയും നല്ല ആങ്കിളില്‍ ലഭിക്കുവാനായി ഏതാണ്ട്‌ ഇരുപതു മിനിറ്റ്‌ ക്ഷമയോടെ കാത്തുനിന്നശേഷം എടുത്ത ചിത്രത്തിനാണ്‌ അദ്ദേഹത്തിന്‌ പുലിറ്റ്‌ സര്‍ അവാര്‍ഡ്‌ നേടിക്കോടുത്തത്‌.ചിത്രം കണ്ട്‌ ലോകജനത തരിച്ചിരുന്നു പോയി.സുഡാനിലെ പട്ടിണിയും ദാരിദ്ര്യവും ലോകജനതയ്ക്കു മുന്‍പില്‍ ഇത്രയും തീക്ഷ്ണമായി ലഭിക്കുന്നതും ഈ ചിത്രത്തില്‍ നിന്നാണ്‌.
എന്നാല്‍ ചിത്രം പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്ക്‌ ടൈംസിന്റെ ആഫീസിലേക്ക്‌ വായനക്കാരുടെ നിലയ്ക്കാത്ത അന്വേഷണമായി..ചിത്രത്തിലെ കുട്ടിക്ക്‌ എന്താണ്‌ സംഭവിച്ചത്‌?കുട്ടിക്ക്‌ കഞ്ഞി വീഴ്ത്തല്‍ കേന്ദ്രത്തില്‍ എത്താനായോ?കഴുകന്‍ എവിടെ പോയി?താന്‍ ഫോട്ടോ എടുത്തശേഷം അവിടം വിട്ടു പോയെന്നും കുട്ടിക്ക്‌ എന്താണ്‌ സംഭവിച്ചത്‌ എന്ന് അറിവില്ലന്നുമാണ്‌ കാര്‍ട്ടര്‍ പറഞ്ഞത്‌.ഇത്‌ വല്ലാത്ത വിമര്‍ശനങ്ങള്‍ക്ക്‌ ഇടയാക്കി.ജനം കാര്‍ട്ടറെ പഴിച്ചു..ഏതായാലും പശ്ചാത്താപവിവശനായ കാര്‍ട്ടര്‍ വിഷാദ രോഗത്തിനടിപ്പെട്ട്‌ മൂന്നുമാസത്തിനു ശേഷം ആത്മഹത്യ ചെയ്തു.കാര്‍ട്ടറുടെ മരണവും ഏറെ ചര്‍ച്ചാവിഷയമായി.ഒരു പത്രപ്രവര്‍ത്തകന്‍ തന്റെ ജോലി ആത്മാര്‍ഥമായി ചെയ്തതിന്‌ പ്രതിക്ഷേധത്തിന്റെ ആവശ്യമുണ്ടോ?ലോകം സുഡാനിലെ പട്ടിണിയും ദാരിദ്ര്യവും അറിഞ്ഞത്‌ ഈ ഒരൊറ്റ ചിത്രം കൊണ്ടല്ലേ? അല്ലങ്കില്‍ ഇത്‌ ലോകജനത അറിയുമായിരുന്നോ?ഇന്നും ഈ ചര്‍ച്ച അവസാനിക്കുന്നില്ല.(കൂടുതല്‍ അറിയാന്‍ നെറ്റില്‍ പരതിയാല്‍ മതിയാകും)
ഇനി മലയാള(ഇന്‍ഡ്യന്‍)പത്രപ്രവര്‍ത്തകരുടെ ഇടയിലേക്ക്‌ വരാം.പത്രത്തിലെ വാര്‍ത്തകളും ഫീച്ചറുകളും വായിക്കുന്ന നമുക്ക്‌ ഇതിനു പിന്നിലെ എഴുത്തുകാരന്റെ ആത്മാര്‍ത്ഥതയും സാമൂഹ്യപ്രതിബദ്ധതയും അഴിമതിയോടുള്ള അടങ്ങാത്ത പ്രതിക്ഷേധവും തുളുമ്പി നില്‍ക്കുന്നത്‌ കാണാം.മനസ്സാ ഒരു പത്രപ്രവര്‍ത്തകനെ നമ്മള്‍ ആരാധിക്കും.എത്ര അന്നാ ഹസ്സാരെ മാരാണ്‌ മലയാള പത്രപ്രവര്‍ത്തനത്തിനു പിന്നിലെന്ന് നമ്മള്‍ വിചാരിച്ചാല്‍ കുറ്റപ്പെടുത്താന്‍ പറ്റുമോ?.
ഈ അടുത്തകാലത്ത്‌ പണമടയ്ക്കാതെ ഫ്ലാറ്റ്‌ സ്വന്തമാക്കിയ മനോരമയിലെ ജോണ്‍ മുണ്ടക്കയത്തെ പോലെയുള്ള പ്രമുഖരുടെ പട്ടിക പുറത്തുവന്നത്‌ മാധ്യമ ലോകം ആഘോഷിച്ചില്ല.അതിനെതിരെ ഫീച്ചരുകളോ രേഖാചിത്രമോ കാര്‍ട്ടൂണോ വരച്ചില്ല.ചാനലുകളില്‍ ബുദ്ധിജീവി ചര്‍ച്ചകള്‍ ഉണ്ടായില്ല.എന്നാല്‍ ബ്ലോഗ്‌ പോലുള്ള മാദ്ധ്യമങ്ങളില്‍ ചര്‍ച്ച നടന്നതാണ്‌ ഏക ആശ്വാസം.ആസ്സാമില്‍ പെണ്‍കുട്ടിയെ പരസ്യമായി ഉപദ്രവിച്ചപ്പോള്‍ ചാനലുകാരനാണ്‌ സാമൂഹ്യദ്രോഹികള്‍ക്ക്‌ വേണ്ടത്ര പ്രോത്സാഹനം നല്‍കിയത്‌...നല്ലോരു വാര്‍ത്തക്കുവേണ്ടി..ഈ പത്രപ്രവര്‍ത്തനത്തിനെതിരെ വടക്കേന്ത്യയില്‍ ചര്‍ച്ചയും പ്രതിക്ഷേധവും ഉണ്ടായി.എന്നാല്‍ നമ്മുടെ പത്രങ്ങള്‍ അതും കണ്ടില്ല.ഇവിടെ അപ്പോഴും സി.പി.വധം ആഘോഷിക്കുകയായിരുന്നു.
പണ്ട്‌ മനോരമ പത്രത്തില്‍ വന്ന ഒരു ചിത്രം ഇവിടെ കൊടുക്കുന്നു.പട്ടികടിച്ച ഈ മനുഷ്യന്‌ എന്തുപറ്റിയെന്ന് ചോദിക്കരുത്‌?പട്ടികടികോണ്ട്‌ ഒരു മനുഷ്യന്‍ കരയുമ്പോള്‍ ഫോട്ടോ എടുക്കുന്ന ഫോട്ടോഗ്രാഫറുടെ ആത്മാര്‍ത്ഥത ആരും ചോദ്യം ചെയ്യരുത്‌.ഒരു വശത്ത്‌ പട്ടികടിക്കും ..ഞാന്‍ എന്റെ ജോലിചെയ്യും.അയാളെ രക്ഷിക്കുവാനുള്ള കടമ ഏതെങ്കിലും ചുമട്ടുതോഴിലാളിക്കോ ഓട്ടോറിക്ഷക്കാരനോ ആണെന്ന് പറയുമായിരിക്കും.അവര്‍ക്ക്‌ അവരുടെ ജോലിമാത്രമല്ലല്ലോ പ്രധാനം.ഇത്തരത്തിലുള്ള സാമൂഹ്യപ്രവര്‍ത്തനവും ചുമട്ടുകാര്‍ക്ക്‌ പറഞ്ഞിട്ടുള്ളതാണെന്ന് ചിലപ്പോള്‍ വാദിക്കുമായിരിക്കും.
തിരുവനന്തപുരം പദ്മ്മനാഭ സ്വാമി ക്ഷേത്രക്കുളത്തില്‍ നിസ്സഹായനായ ഒരാള്‍ മുങ്ങിമരിക്കുന്നത്‌ ലൈവായി പ്രക്ഷേപണം ചെയതവരാണ്‌ മലയാളത്തിലെ ചാനലുകാര്‍.ഇവിടേയും ജോലിയാണു പ്രധാനമെന്ന് മലയാളികള്‍ കണ്ടതാണ്‌.
ഞങ്ങള്‍ പത്രപ്രവര്‍ത്തകര്‍ ഈ ഒരു പണിക്കുവേണ്ടിമാത്രം ആകാശത്തുനിന്ന് കെട്ടിയിറക്കിയതാണെന്ന് ഇനിയെങ്കിലും നിങ്ങള്‍ മനസ്സിലാക്കണം.ഞങ്ങള്‍ക്ക്‌ നാടെങ്ങും ഫ്രീ പാസ്സില്‍ ബസ്സിലും ട്രെയിനിലും സഞ്ചരിക്കാം..സര്‍ക്കാരിന്റെ ഫ്ലാറ്റുവങ്ങിയാല്‍ പണമടയ്ക്കണ്ട.ഈ ഫ്ലാറ്റുകള്‍ വാടകയ്ക്ക്‌ കൊടുത്ത്‌ വാടകവാങ്ങി രാജമന്ദിരങ്ങളില്‍ വാഴാം..സര്‍ക്കാരാഫീസില്‍ വന്ന് ഭീഷണി മുഴക്കാം..PRESS എന്ന സ്റ്റിക്കര്‍ ഒട്ടിച്ച്‌ ലൈസന്‍സില്ലാതെയോ ഹെല്‍മെറ്റ്‌ വയ്ക്കാതെയോ വണ്ടി ഓടിക്കാം..സര്‍ക്കാര്‍ സ്ഥലം കൈയ്യേറാം...അമ്പലത്തിന്റെ സ്ഥലം കൈവശം വയ്ക്കാം...ഇനിയും ഇനിയും എന്തെല്ലാം...ഇതിലൊന്നും കെവിന്‍ കാര്‍ട്ടറെപ്പോലെ ഒരു വിഷാദവും ഞങ്ങള്‍ക്ക്‌ ഉണ്ടാകില്ല.കാരണം ഞങ്ങള്‍ മലയാളപത്രപ്രവര്‍ത്തകരാണ്‌..

Sunday, January 29, 2012

ആനപ്പുറത്തെ ദൈവവും തെയ്യവും

നെറ്റിപ്പട്ടംകെട്ടിനിരന്നുനില്‍ക്കുന്ന ആനകള്‍.
മുത്തുക്കുടയും ആലവട്ടവും വെഞ്ചാമരവും.നടുവില്‍ നില്‍ക്കുന്ന ആനയുടെ മുകളില്‍ ദേവന്റെ തിടമ്പ്‌.അതിനുമുന്‍പില്‍ മേളം തകര്‍ക്കുന്നു,മതിക്കകം പുരുഷാരം.മാളിക മുകളില്‍ അന്തര്‍ജ്ജനങ്ങളും കോവിലകത്തെ തമ്പ്രാക്കളും.അവിടെ സാധാരണ വിശ്വാസികള്‍ക്ക്‌ പ്രവേശനമില്ല.മതില്‍ക്കകം നിറയെ

പുരുഷാരം.കുറെയേറെ ആളുകള്‍ മേളത്തിനൊപ്പിച്ച്‌ കൈ ആകാശത്തേക്ക്‌ എറിഞ്ഞ്‌ ആസ്വദിക്കുന്നുന്നതായി കാണിക്കുന്നുണ്ട്‌.ബഹുഭൂരിപക്ഷം വരുന്ന ഭക്തന്മാ

രും ഒരു ചടങ്ങുപോല അല്‍പ്പനേരം എഴുന്നള്ളിപ്പി
ന്റെ മുന്‍പില്‍ നിന്നശേഷം മതില്‍ക്കുപുറത്തുള്ള കച്ചവടങ്ങളെ ലക്ഷ്യമാക്കിനീങ്ങി.രാവേറെ ചെന്നപ്പോള്‍ മതില്‍ക്കകം ഏതാണ്ട്‌ കാലിയായി.മേളക്കാര്‍ ഒരു വഴിപാടുപോലെ തമ്മില്‍ കുശലം പറഞ്ഞ്‌ പണിതീര്‍ക്കാനുള്ളതിരക്കിലാണ്‌.ഇത്‌ മദ്ധ്യകേരളത്തിലെ ഒരു ഉത്സവദൃശ്യമാണ്‌.ഇവിടെ പുരുഷാരത്തെ പ്രകടമായ രണ്ടു വിഭാഗമായി തിരിക്കാം.ഒന്ന് ദൈവത്തെ കെട്ടി എഴുന്നള്ളിക്കുന്ന കഴകക്കാര്‍.മറ്റൊന്ന് കാണികള്‍...ഇവിടെ ദൈവം കാണികളോട്‌സംവേദിക്കുന്നില്ല.അവരുടെ പ്രശ്നങ്ങളില്‍ തല്‍പ്പരനല്ല.....അവരുടെ നേര്‍ച്ചകള്‍ സ്വീകരിക്കുവാന്‍ മജ്ജയും മാംസവുമുള്ള ഒരു ദൈവമില്ല....കാണിപ്പെട്ടിയിലെ നേച്ചകള്‍ ആരൊക്കെയോ പങ്കിടുന്നു.....ജന്മിവ്യവസ്ഥയുടെ ചില അവശേഷിപ്പുകള്‍ ഇന്നും ഈ ഉത്സവങ്ങള്‍ക്കുണ്ട്‌.മാളികപ്പുറ
ത്തുനിന്ന് ഉത്സവം വീക്ഷിക്കുന്ന സവര്‍ണ്ണരും അവിടെ പ്രവേശനമില്ലാത്ത മറ്റുള്ളവരും ഈ അവശേഷിപ്പിന്റെ ഭാഗമാണ്‌.ഈ ഉത്സവങ്ങള്‍ക്ക്‌ ഒരു ജനകീയതയില്ല.ഇത്‌ ഒരു വഴിപാടാണ്‌.കാണികള്‍ക്ക്‌ ഇവിടെ ഉത്സവങ്ങളില്‍ ഒരു പങ്കാളിത്തവുമില്ല.വരുക...അല്‍പ്പനേരം സാന്നിദ്ധ്യമറിയിച്ച്‌ തിരിച്ചുപോകുക..അതിനപ്പുറം ഒരു കര്‍ത്തവ്യവുമില്ല...
വടക്കന്‍ കേരളത്തിലെ ഉത്സവങ്ങള്‍ മധ്യകേരളത്തിലെ ജനങ്ങള്‍ക്ക്‌ അന്യമാണ്‌.ഇത്‌ എനിക്ക്‌ നേരിട്ട്‌ ബോധ്യപ്പെട്ട്‌ അറിവായതാണ്‌.ഇവിടെ ഉത്സവം എന്ന് വിവക്ഷിക്കുന്നതുപോലും ശരിയല്ല.ഞാന്‍ പറയുന്നത്‌ കോഴിക്കോടിനുമപ്പുറത്ത്‌ വടക്കോട്ട്‌ ആഘോഷിക്കുന്ന തെയ്യം ആഘോഷത്തെയാണ്‌.തെയ്യം കഥകളിപോലെയോ ഓട്ടന്തുള്ളല്‍ പോലെയോ ഒരു നൃത്തരൂപമെന്നേ ഞാന്‍ കരുതിയുള്ളൂ.അതിയന്‍പ്പുറം തെയ്യത്തെപ്പറ്റി
എനിക്ക്‌ ഒന്നുമറിയില്ലായിരുന്നു.എന്നാല്‍ കേരളസംഗീതനാടക അക്കാഡമിയുടെ "തെയ്യം"
എന്ന പ്രബന്ധങ്ങലുടെ സമാഹാരം വായിച്ചതിനുശേഷമാണ്‌ തെയ്യത്തെ അടുത്തറിയാന്‍ സാധിച്ചത്‌.പിന്നെ അതൊരു ആവേശമായി.പിന്നെ ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ കണ്ടെത്താന്‍ ആവേശമായി.ഡോ.എം.വി.വിഷ്ണുനമ്പൂരിയുടെ "തെയ്യം",ഡോ.വൈ.വി.കണ്ണന്റെ "തെയ്യങ്ങളും അനുഷ്ഠാനങ്ങളും" എന്ന പുസ്തകങ്ങള്‍ പല ആവര്‍ത്തി വായിച്ചു.അപ്പോള്‍ തെയ്യം നേരിട്ട്‌ കാണണമെന്ന് ആവേശമായി.അങ്ങിനെ ആ

ആവേശത്തില്‍ ജനുവരി ആദ്യം കണ്ണൂരിലെത്തി.theyyamcalender.com എന്ന വെബ്‌ സൈറ്റില്‍ തെയ്യം കലണ്ടര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.കുറെ ദിവസങ്ങള്‍ കുറുച്ചെടുത്തു.പിന്നെ കണ്ണൂരിലേക്ക്‌ വണ്ടികയറി.
തെയ്യം അനുഷ്ഠാനത്തെപ്പറ്റി ഇനി ഒരു മുഖവുര.ഇത്‌ ഉത്തരകേരളത്തിലെ വായനക്കര്‍ക്ക്‌ വേണ്ടിയല്ല.തെട്ടികളെ അവര്‍ തിരുത്തുമല്ലോ?

തെയ്യം എന്നാല്‍ ദൈവം തന്നെ.എന്നാല്‍ പുരാണങ്ങളിലെ ദൈവങ്ങളല്ല പല തെയ്യങ്ങളും.ദേവതാരൂപങ്ങള്‍ കോലമായി കെട്ടിയാടിച്ച്‌ ആരാധിക്കുകയാണ്‌ തെയ്യാട്ടത്തിലൂടെ ചെയ്യുന്നത്‌.ഭഗവതി,കാളി,ചാമുണ്ടി,ഭൂതങ്ങള്‍,മൃഗദേവതകള്‍,നാഗദേവതകള്‍,യക്ഷഗന്ധര്‍വ്വാദികള്‍.പരേതര്‍,പൂര്‍വ്വികര്‍,മണ്‍ മറഞ്ഞ വീരപരാക്രമികള്‍,തുടങ്ങി നിരവധി ദേവതകളുടെ സങ്കല്‍പ്പത്തില്‍ തെയ്യങ്ങളുണ്ട്‌.ഏതാണ്ട്‌ നാനൂറോളംതെയ്യങ്ങള്‍ മലബാറില്‍ കെട്ടിയാടുന്നുണ്ട്‌.
തെയ്യം കെട്ടുന്നത്‌ പിന്നോക്കജാതിക്കാരായ വണ്ണാന്‍,

വേലന്‍,പുലയന്‍,അഞ്ഞൂറ്റാന്‍ തുടങ്ങിയ വിഭാഗക്കാരാണ്‌.തെയ്യം മുടിവച്ചാല്‍ പിന്നെ സവര്‍ണ്ണനെന്നോ അവര്‍ണ്ണനെന്നോ ഭേദമില്ലാതെ എല്ലാവരും തെയ്യത്തിനുമുന്‍പില്‍ വണങ്ങി നേര്‍ച്ച നല്‍കുകയും തങ്ങളുടെ സങ്കടങ്ങള്‍ ഉണര്‍ത്തുകയും ചെയ്യും,ഒരു കാലത്ത്‌ തെയ്യം നാട്ടിലെ വഴക്കുകള്‍ പോലും തീര്‍ത്തിരുന്നു.തെയ്യത്തിന്റെ വാചാലുകള്‍ക്ക്‌ എല്ലാവരും കാതോര്‍ക്കും.ഇവിടെ കാഴ്ചക്കാരോ സംഘാടകരോ ഇല്ല.ജാതിയോ മതമോ ഇല്ല.സ്ത്രീയോ പുഷനോ ഇല്ല.അത്ര ജനകീയമായ ഒരു അനുഷ്ഠാനമാണിത്‌.ജനങ്ങള്‍ക്ക്‌ അത്ര വിശ്വാസവും.

തുലാം പത്തിനുശേഷം തെയ്യം കെട്ടിയാടല്‍ തുടങ്ങും.ഇത്‌ ഇടവമാസം വരെ നീണ്ടുനില്‍ക്കും.കണ്ണൊരിനപ്പുറം വടക്കോട്ട്‌ കാവുകളും,മുണ്ട്യകളും, ഈ നാളുകളില്‍ അസുരച്ചെണ്ടകളുടെ ആരവങ്ങളില്‍ ഉണരും.വെളുക്കും വരെ ഈ കാവുകളില്‍ തെയ്യങ്ങള്‍ ഉറയും.ഓലച്ചൂട്ടുകളുടെ വെളിച്ചത്തില്‍ ചുവപ്പിന്റേയും കറുപ്പിന്റേയും നടനം മനോജ്ഞമാണ്‌.
കണ്ണൂരിനും തളിപ്പറമ്പിനുമിടക്ക്‌ കുന്നാവ്‌ മുച്ചിലോട്ട്ഭഗവതിക്കാവിലാണ്‌ തെയ്യം കാണുന്നത്‌.തെയ്യം കെട്ടിയാടുന്ന തലേന്ന് അതിന്റെ തോറ്റമോ വെള്ളാട്ടമോ ഉണ്ടാകും.പിറ്റേന്ന് തെയ്യം കെട്ടുന്ന ആള്‍ തന്നെയാണ്‌ തോറ്റവും കെട്ടുന്നത്‌.ഓരോ തെയ്യത്തിനും തോറ്റമോ വെള്ളാട്ടമോ ഉണ്ടാകും.പാതിരാത്രികഴിഞ്ഞാല്‍ തെയ്യം പുറപ്പെടുകയായി.ഒരു തെയ്യത്തിനുശേഷം അടുത്തത്‌ എന്നിങ്ങനെ പിറ്റേന്ന് രത്രി വരെ ഓരോ തെയ്യങ്ങള്‍
ആടും.ഓരോ തെയ്യത്തിനുപിന്നിലും ഒരു കഥയുണ്ടാകും അത്‌ പുരാണമോന്നുമല്ല.പല തെയ്യങ്ങളും നാട്ടുദൈവങ്ങള്‍ തന്നെ.
ഞങ്ങള്‍ എത്തുമ്പോള്‍ മുച്ചിലോട്ട്‌ ഭഗവതിയുടെ തോറ്റം നടക്കുന്നു.പിന്നെ തോറ്റവും വെളിച്ചപ്പടും ചെര്‍ന്നുള്ള കൂടിയാട്ടവും.അതിനു ശേഷം പുലിയൂര്‍ കാളിയുടെ വെള്ളാട്ടവും.എല്ലാം പുതിയ അനുഭവം തന്നെ.ജനങ്ങളുടെ വിശ്വാസവും ഭക്തിയും അംഗീകരികാതിരിക്കാനാകില്ല.എല്ല്ലാനേരവും അന്നദാനവും
രാത്രിയിലെ തെയ്യം കാണാനാകാത്തതില്‍ വിഷമം തോന്നി.ഞങ്ങള്‍ പിറ്റേന്ന് ചെല്ലുമ്പോള്‍ നരമ്പില്‍ ഭഗവതിയുടെ തെയ്യം മുടിവച്ചിട്ടുണ്ട്‌.ജനങ്ങള്‍ ദൈവത്തോടെന്ന പോലെ ഭക്തിയിലുംവിശ്വാസത്തോടെയും തെയ്യത്തിനു നേര്‍ച്ചനല്‍കുന്നത്‌ കാണേണ്ടതുതന്നെ.അല്‍പ്പനേരത്തിനുശേഷം പുലിയൂര്‍ കാളിയുടെ തെയ്യവും മുടുവച്ചു.ആ പുറപ്പാട്‌ കാണേണ്ടതുതന്നെ.പിന്നെ വിഷ്ണുമൂര്‍ത്തി.......മുച്ചിലോട്ട്‌ ഭഗവതിയുടെ തെയ്യം മുടിവയ്ക്കുന്നതിനുമുന്‍പ്‌ പോരേണ്ടിവന്നു.ഏതായാലും ഒരു വ്യത്യസ്ഥമായ അനുഭവമായിരുന്നു.
ഇത്ര ജനകീയവും മതേതരവുമായ ഒരു അനുഷ്ഠാനം തന്നെ കേരളത്തില്‍ മറ്റോരിടത്തുമുണ്ടാകില്ല.ഇത്‌ ആദ്യാനുഭവം.ഇനിയും ഈ വര്‍ഷം തന്നെ കതിവനൂര്‍ വീരന്‍,തായിപ്പരദേവത,പുതിയ ഭഗവതി,പൊട്ടന്തെയ്യം തുടങ്ങിയ തെയ്യങ്ങള്‍ കാണണമെന്ന ദൃഢനിശ്ചയത്തിന്‌ മാറ്റമില്ല.
തെക്കന്‍ കേരളത്തിലെ ഓരോ മലയാളിയും തെയ്യത്തെ അറിയണം,കാണണം..നമുക്ക്‌ ചുറ്റും ഇങ്ങിനേയും ചില ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ടെന്ന് നാം മനസ്സിലാക്കണം

Monday, August 8, 2011

ചിദംബര സ്മരണയും ജ്ഞാനപ്പറവയും


എഴുപതുകളിലെയൂം എണ്‍പതുകളിലെയും ക്ഷോഭിക്കുന്ന തലമുറയുടെ സ്മരണകള്‍ വായിക്കുയെന്നത്‌ ആ കാലഘട്ടത്തിലൂടെ കടന്നുവന്ന ആര്‍ക്കും ഹരം തന്നെയായിരിക്കും.യാദൃശ്ചികമാണ്‌ ഇത്തരം രണ്ടു പുസ്തകങ്ങള്‍ വാങ്ങുന്നത്‌.ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'ചിദംബര സ്മരണ'യും ജെയിംസ്‌ ജോസഫ്‌ കെ യുടെ 'ജ്ഞാനപ്പറവ'യും.
ചുള്ളിക്കാടിന്റെ സ്മരണകള്‍ 1998 ലാണ്‌ പ്രസിദ്ധീകരിക്കുന്നത്‌.അറിയപ്പെടുന്ന കവിയും ഇന്ന് നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഓര്‍മ്മകള്‍ വായിക്കുന്നതിന്‌ ഒരു മുഖവുര ആവശ്യമില്ല.പക്ഷേ ജയിംസ്‌ ജോസഫിന്റെ 'ജ്ഞാനപ്പറവ'കണ്ടപ്പോള്‍ ഈ എഴുത്തുകാരന്‍ ആരാണെന്ന് ശങ്കിച്ചു.ഇതു വരെ കേള്‍ക്കാത്തൊരു പേരാണ്‌.അത്ര ആകര്‍ഷകമല്ലാത്ത പുറംചട്ടയുള്ള പുസ്തകം വെറുതെ ഒന്നു മറിച്ചുനോക്കി.ഇടയിലെ ഒരു പേജ്‌ വായിച്ചപ്പോള്‍ ആ ഭാഷയും സാഹിത്യവും മനസ്സിനെ ഒരു നിമിഷം തളച്ചിട്ടു.എനിക്ക്‌ അജ്ഞാതമായ ഒരു എഴുത്തും അജ്ഞാതനായ ഒരു എഴുത്തുകാരനും.രണ്ടു വട്ടം ആലോചിക്കാതെ വാങ്ങി.
ആദ്യം വായിച്ചുതീര്‍ത്തത്‌ ചിദംബര സ്മരണയാണ്‌.അനുഭവങ്ങള്‍ എന്ന നിലയില്‍ പൂര്‍ണ്ണമായും ആത്മാര്‍ത്ഥത പുലര്‍ത്തിക്കോണ്ടുള്ള ബാലചന്ദ്രന്റെ സ്മരണകളെ വിലയിരുത്താന്‍ ഞാന്‍ ആളല്ല.,യോഗ്യനുമല്ല.അതല്ല ഇവിടെ ഉദ്ദേശിക്കുന്നതും.എന്നാലും വീട്‌ ഉപേക്ഷിച്ച്‌ പട്ടിണിയും പരിവട്ടവുമായി അലഞ്ഞ്‌ ഉലകമേ തറവാടായി ജീവിച്ച്‌ ജീവിതാനുഭവങ്ങളുടെ വറചട്ടിയില്‍ എരിഞ്ഞ്‌ മദ്യത്തിനടിപ്പെട്ട്‌ ആരാലും വെറുക്കപ്പെട്ടവനായി തള്ളിനീക്കിയ തന്റെ കൗമാര യുവത്വങ്ങളെ വശ്യസുന്ദരവും തീഷ്ണവുമായ ഭാഷയില്‍ ചുള്ളിക്കാട്‌ വര്‍ണ്ണിച്ചിരിക്കുന്നത്‌ അത്ഭുതാവഹമായി തോന്നി.ജീവിതത്തിന്റെ കൈയ്പ്പേറിയ കാലഘട്ടങ്ങളില്‍ കൂടി നീന്തി ഇന്ന് പ്രശസ്തിയുടേയും അംഗീകാരത്തിന്റേയും കൊടുമുടിയില്‍ എത്തിനില്‍ക്കുന്നു.
പിന്നീടാണ്‌ ജ്ഞാനപ്പറവ വായിക്കുന്നത്‌.ഇടുക്കിജില്ലയിലെ പീരുമേടിലെ സ്പ്രിംഗ്‌ വാലിയില്‍ ഒരു സാധാരണ കൃഷിക്കാരന്റെ മകനായി ജെയിംസ്‌ ജോസഫ്‌ പിറക്കുന്നത്‌ 1960 ലാണ്‌.ബാലചന്ദ്രന്‍ ചുള്ളിക്കാടാകട്ടെ 1957 ലും.രണ്ടുപേരുടേയും ജീവിതാനുഭവങ്ങളില്‍ എങ്ങി നെയാണ്‌ വൈജാത്യം സംഭവിക്കുന്നത്‌?ഒരിക്കലുമില്ല.1982-83ല്‍ രേഖപ്പെടുത്തിയ ജെയിംസ്‌ ജോസഫിന്റെ കുറിപ്പുകള്‍ 1985-92 കാലത്ത്‌ രണ്ടുപ്രാവശ്യം അച്ചടിപൂര്‍ത്തിയായിട്ടും കവറിട്ടുപുറത്തു വരാന്‍ കഴിയാതെ അച്ചടിച്ച പേജുകള്‍ക്ക്‌ പലവ്യഞ്ജനക്കടയില്‍ കടലാസുകൂടുകളായി മാറാനെ യോഗമുണ്ടായുള്ളൂ.പിന്നീട്‌ 2008 ആഗസ്റ്റിലാണ്‌ പ്രസിദ്ധീകരിക്കുന്നത്‌.
ഒന്‍പത്‌ അദ്ധ്യായങ്ങളിലെ ജെയിംസ്‌ ജോസഫിന്റെ അനുഭവക്കുറിപ്പുകള്‍ ഒറ്റയിരുപ്പിലാണ്‌ വായിച്ചു തീര്‍ത്തത്‌.സുഭഗവും സുന്ദരവും ഗംഭീരവും മനോജ്ഞവുമായ ഭാഷ.വായനക്ക്‌ ഇതുകൂടി പ്രചോദനമായി.ഭ്രാന്തമായി അലഞ്ഞ്‌ ഏകാന്തമായി അന്വേഷിച്ച്‌ കാലത്തിലൂടെ പരീക്ഷിച്ച്‌ മനനത്തിലൂടെ അറിഞ്ഞ്‌ ജീവിതാര്‍ത്ഥം നേടിയ ഒരു യുവാവിന്റെ അനുഭവം തന്നെയാണിത്‌.
കുട്ടിയായിരിക്കുമ്പോള്‍ പഠനത്തിലൊന്നും താല്‍പര്യമില്ലാതെ ആടുകളെ മേച്ച്‌ അപ്പന്റേയും അമ്മയുടേയും ശകാരവും ശാപവും കേട്ടും അവരുടെ മനോവ്യഥയില്‍ അല്‍പ്പം പോലും പശ്ചാത്താപം തോന്നാത്തതുമായ സ്കൂള്‍ ജീവിതകാലം.പിന്നീട്‌ ഗോവയില്‍ മെറ്റീരിയല്‍ മനേജ്മെന്റില്‍ ബിരുദാനന്തര പഠനത്തിനെത്തി കലാലയം ഉപേക്ഷിച്ച്‌ നാടുവിട്ടലയുന്നു.ഗോവയില്‍ ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ഹഷീഷിനും ഭാംഗിനും അടിമയായി ജീവിതത്തില്‍ നിന്ന് അകന്ന് മൃഗതുല്യമായ ജീവിതം നയിച്ച നാളുകള്‍.'എനിക്ക്‌ സ്വസ്ഥതയില്ല..മരണാഭിലാഷവും ദു:സ്വപനവും എന്റെ ദിവസങ്ങളെ നായാടി' യെന്ന് എഴുത്തുകാരന്‍.ആത്മാവിന്റെ ഭോജനമായ ഒരല്‍പ്പം ഹാഷിനുവേണ്ടി ഇരന്നു നടന്ന നാളുകള്‍..ഹോ..ഈ അക്ഷരങ്ങള്‍ ആത്മാവിലെവിടെയോ ആഞ്ഞുതറയ്ക്കുന്നതായി തോന്നി.ജാന്‍ എന്ന ജെര്‍മന്‍ കാരിക്ക്‌ മുറി വാടകക്ക്‌ നല്‍കി കിട്ടിയ പണത്തിന്‌ ഹാഷടിച്ചത്‌.പണമില്ലാതെ അവള്‍ ഒരു ഇന്ത്യക്കാരന്‌ ഒരു മണിക്കൂര്‍ നല്‍കി കിട്ടിയ പണത്തിന്‌ പങ്കാളിയായത്‌.അങ്ങിനെ...
ഗോവയില്‍നിന്നും അറിയപ്പെടാത്ത രാജസ്ഥാന്‍ ഗ്രാമങ്ങളില്‍...ഹിമാലയത്തിന്റെ മടിത്തട്ടില്‍,യമുനയുടെ തീരത്ത്‌,അലഞ്ഞതിന്‌ കൈയ്യും കണക്കുകില്ല.ശ്രീനഗറില്‍..ഉരുകിയിറങ്ങുന്ന തണുപ്പില്‍ ഒരു നേരത്തെ ആഹാരത്തിനായ്‌ അലഞ്ഞ്‌..തണ്ണിമത്തന്‍ കടയില്‍ ഈച്ചയാട്ടുന്ന ജോലി...പഴച്ചാര്‍ കടയില്‍ വില്‍പനക്കാരനായി...വണ്ടിവലിക്കല്‍....ആപ്പിള്‍തോട്ടത്തില്‍ കൂലിപ്പണി..അങ്ങിനെ ജീവിതാനുഭവങ്ങളുടെ ഹിമാലയപര്‍വങ്ങള്‍.
പിന്നെ മനാലി..കുളു,സിം ല,..ഒരിടത്ത്‌ മടുപ്പുതോന്നുമ്പോള്‍ അടുത്തസ്ഥലത്തേക്ക്‌ കള്ളവണ്ടികയറ്റം..
സുല്‍ത്താങ്കോട്ടയില്‍,മനനവും ദീര്‍ഘമായ ഉപവാസവും പാലിച്ചും ശരീരത്തേയും മനസ്സിനേയും ധ്യാനത്തിലൂടെ വറുതിയിലാക്കിയും ദിഗംബരനായ യോഗിയുടെ ദര്‍ശനവും അരുളപ്പാടും..ചതുരഗിരിയില്‍ ഗുരുവിനെ കണ്ടെത്തുമെന്ന അരുളപ്പാട്‌.പക്ഷേ ഗുരുവിന്റെ സന്നിധിയിലെത്തിയെങ്കിലും ധ്യാനമോ ക്രിയായോഗമോ വഴങ്ങാതെ മടക്കം...
പിന്നെയാണ്‌ മരിയാനയെ കണ്ടുമുട്ടുന്നത്‌.ഹമ്പിയിലും ഹെഗോളിയിലും നാളുകളോളം തുടര്‍ന്ന കൂട്ടുകെട്ട്‌..പിരിയുമ്പോള്‍ വല്ലാത്ത വേദന..പിന്നേയും ദേശാടനം..ഹരിദ്വാര്‍..ജുഹു..കടല്‍ക്കുതിരകളുടെ സംഭ്രമം പോലെ ഒരു കവിതയും..
അങ്ങിനെ അനുഭവങ്ങളുടെ ദുരന്തത്തിലേക്ക്‌ യാത്രചെയ്യുമ്പോഴാണ്‌ ജീവിച്ചിരിക്കുന്നതായി എഴുത്തുകാരന്‌ തോന്നുന്നത്‌.പിന്നെ പിഴ്യ്കാത്ത മടക്കം.ക്യാമ്പസ്സില്‍ വന്ന് വീണ്ടും പഠനം.ഉയര്‍ന്ന മാര്‍ക്കോടെ വിജയം.പിന്നീട്‌ ലഭിച്ച നിരവധി അവസരങ്ങളെ ത്യജിച്ചു.ഇത്‌ പൂര്‍വ്വഭാഗം
ഇനി ഉത്തരഭാഗം..
പിന്നെ ചതുരഗിരിയില്‍ ഗുരുസന്നിധിയിലെക്ക്‌ തിരിച്ചെത്തുന്നു.പതിനഞ്ച്‌ സംവത്സരങ്ങള്‍ അദ്ധ്യയനവും സാധനയും.അവിടെനിന്ന് മൂലികൈമര്‍മ്മം,നീറ്റൗ ഷധങ്ങളുടെ സിദ്ധവിധികള്‍,പ്രാണവിദ്യ.............എന്നിവ ഹൃദിസ്ഥമാക്കുന്നു.
ഇപ്പോള്‍ ഡോ.ജെയിംസ്‌ വൈദ്യരായി എറണാകുളത്ത്‌ ആയിരക്കണക്കിന്‌ രോഗികളുടെ ആശ്വാസകേന്ദ്രമായി സേവനം ചെയ്യുന്നു.
'ചിദംബരസ്മരണ" ഞാന്‍ രണ്ടാമത്‌ വായിച്ചില്ല.എന്നാല്‍ ജ്ഞാനപ്പറവ ഒരു വട്ടം കൂടി വായിച്ചു.അതെ വേറിട്ടൊരു പുസ്തകം തന്നെ.ഭാഷയിലെ 56 അക്ഷരങ്ങളുടെ സൂക്ഷമായ വിന്യാസം കോണ്ട്‌ മനുഷ്യമനസ്സിനെ ചിന്തയുടേയും ആകാംക്ഷയുടേയും വേദനയുടേയും പഥങ്ങളിലെത്തിക്കുവാന്‍ എഴുത്തുകാരന്‌ സാധിച്ചാല്‍ അതാണ്‌ എഴുത്തുകാരന്റെ സംതൃപ്തി.ജെയിംസ്‌ വൈദ്യന്‌ അത്‌ നിശ്ചയമായും ലഭിക്കും ..നന്ദി
മനുഷ്യന്റെ പീഡാനുഭവങ്ങളില്‍ അവന്‌ ഒരു കണ്ണുണ്ട്‌
ഓരോ മരണംവരിക്കലും ദൈവത്തിന്റെ പരാജയമാണ്‌
ഭൂമിയില്‍ പോംവഴികള്‍ സംഗീതമായി തുറക്കുമ്പോള്‍
അവന്‌ ഇരിക്കപ്പോറുതി നഷ്ടപ്പെടുന്നു
പക്ഷികള്‍ അപ്പോഴാണ്‌ സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങിവരുന്നത്‌
അവ മരണത്തിനുമേല്‍ ദൈവത്തിന്റെ കാലുഷ്യം അര്‍പ്പിക്കുന്നു.(ഡോ.ജെയിംസ്‌ വൈദ്യന്‍)
ഡോ.ജെയിംസ്‌ വൈദ്യനെപ്പറ്റി കൂടുതല്‍ അറിയാന്‍ ഇവിടം സന്ദര്‍ശ്ശിക്കാം

Thursday, July 14, 2011

ദുര്‍ഗ്ഗ നമുക്ക്‌ ആരാണ്‌?


ഈ ചിത്രത്തിലെ വ്യക്തിയെ അറിയുമോ?ഒരു പക്ഷേ മലയാളികള്‍ക്കാര്‍ക്കും അറിയില്ലായിരിക്കാം.പക്ഷേ ഒരു ഇന്ത്യാക്കാരനും മറക്കാനാകാത്ത പ്രതിഭയായിരുന്നു ഈ വലിയ മനുഷ്യന്‍.ലോകത്തിനു മുന്‍പില്‍ ജ്വലിച്ചുനിലക്കേണ്ട ഇദ്ദേഹത്തോട്‌ ഗവന്മെന്റുകള്‍ കാണിച്ച നീതികേടിനും നന്ദികേടിനും എന്ത്‌ പ്രായശ്ചിത്തം ചെയ്യാനാകും? ഒരു ഭാരതരത്നമോ പദ്മശ്രീയോ മരണശേഷമെങ്കിലും എന്തുകൊണ്ട്‌ ഇദ്ദേഹത്തെ തേടിവന്നില്ല.
ഇത്‌ സുഭാഷ്‌ മുഖോപാധ്യായ....ഭാരതത്തില്‍ ആദ്യമായി ടെസ്റ്റ്റ്റ്യൂബ്‌ ശിശുവിനെ സൃഷ്ടിച്ച്‌ ചരിത്രം രചിച്ച കൊല്‍ക്കത്തക്കാരനായ ഒരു സാധാരണ ഡോക്ടര്‍.ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തെ പല്ലും നഖവും ഉപയോഗിച്ച്‌ എതിര്‍ത്ത ബംഗാളിലെ ഗവണ്‍മന്റ്‌ ഗലീലിയോക്കും സോക്രട്ടീസിനും മരണം വിധിച്ച യാഥാസ്ഥിതിക മത ഭരണകൂടങ്ങളുടെ പിന്മുറക്കാരായിരുന്നെന്ന് വിലയിരുത്തുന്നത്‌ തെറ്റാണോ?ചരിത്രത്തിലെ നീതികേടുകള്‍ക്കും നന്ദികേടിനും പുതുതലമുറ എങ്ങിനെയാണ്‌ പ്രായശ്ചിത്തം ചെയ്യേണ്ടത്‌?
ചരിത്രം പറയാം ദുര്‍ഗ്ഗ

ലൂയിസ്‌ ബ്രൗണ്‍ എന്ന ആദ്യ ടെസ്റ്റ്യൂബ്‌ ശിശു പിറക്കുന്നത്‌ 1978 ജൂലൈ 25 നാണ്‌.വെറും 67 ദിവസങ്ങള്‍ക്കു ശേഷം 1978 ഒക്ടോബര്‍ 3 ന്‌ ലോകത്തിലെ രണ്ടാമത്തെ ടെസ്റ്റ്യൂബ്‌ ശിശുവായ ദുര്‍ഗ്ഗയെന്ന കനുപ്രിയ അഗര്‍വാള്‍ ഇന്ത്യയില്‍ പിറക്കുന്നു.ബംഗാളില്‍ ഏറെ അറിയപ്പെടാത്തതും ഒരു സാധാരണഡോക്ടറുമായ സുഭാഷ്‌ മുഖോപാധ്യായയുടെ നിതാന്ത ഗവേഷണവും അശ്രാന്ത പരിശ്രമവുമായിരുന്നു ഇതിനു പിന്നില്‍.എന്നാല്‍ ചരിത്രം കുറിച്ച ഈ കണ്ടുപിടിത്തത്തെ ബംഗാളിലെ ശാസ്ത്ര സമൂഹവും ഗവണ്മെന്റും അംഗീകരിക്കാന്‍ തയ്യാറായില്ല എന്നത്‌ ചരിത്രത്തിലെ തന്നെ വലിയൊരു മണ്ടത്തരമായി അവശേഷിക്കുന്നു.അതിലും ഉപരിയായി ഇത്‌ വെറും തട്ടിപ്പുംകള്ളവുമാണെന്ന് വിലയിരുത്തി സുഭാഷിനെ വിചാരണചെയ്യുവാന്‍ പ്രത്യേക വിദഗ്ദസമിതിയെ നിയോഗിക്കുകയും ചെയ്തു.സുഭാഷിനെതിരെ പ്രധാനമായും നാല്‌ ആരോപണങ്ങളാണ്‌ ഉന്നയിച്ചത്‌
1) ദുര്‍ഗ്ഗയെന്ന ശിശുവിന്റെ സൃഷ്ടാവാണെന്ന് അവകാശമുന്നയിച്ചു
2)ഗവണ്മെന്റോ ബ്യൂറോക്രസിയോ അംഗീകരിക്കതെ വാര്‍ത്ത മാധ്യമങ്ങള്‍ക്ക്‌ നല്‍കി
3)വിലപിടിച്ചതും ആധുനികവുമായ ഉപകരണങ്ങള്‍ ഉള്ളപ്പോള്‍ വെറും ഫ്രിഡ്ജും സാധാരണ ഉപകരണങ്ങളും ഉപയോഗിച്ച്‌ ശീശുവിനെ സൃഷ്ടിച്ചു എന്നത്‌ അസാധ്യമാണ്‌
4)ഗവന്മെന്റിന്റേയൊ ഉദ്യോഗസ്ഥരുടേയോ മുന്‍പില്‍ മുട്ടുമടക്കാന്‍ തയ്യാറായില്ല
ആധുനുക പ്രത്യുല്‍പാദന സാങ്കേതികങ്ങളെപ്പ്റ്റി യാതൊരു ഗ്രാഹ്യവുമില്ലാത്ത അഞ്ചുപേരായിരുന്നു വിദഗ്ദസമിതിയിലെ അംഗങ്ങള്‍.ഡോ.സുഭാഷിനു മുന്നില്‍ ഇവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ഇവരുടെ അല്‍പ്പത്തവും ബുദ്ധിശൂന്യതയും വെളിവാക്കുന്നതായിരുന്നു.അവസാനം വിദഗ്ദസമിതി ഐകകണ്ഠ്യേന തീരുമാനിച്ചു" തട്ടിപ്പ്‌"
പിന്നെ പ്രതികാരനടപടികളായി.ജപ്പാന്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നടന്ന അന്തര്‍ദേശീയ സമ്മേളനങ്ങളീലും സെമിനാറിലും പങ്കെടുക്കുന്നതിനു്‌ വിലക്കേര്‍പ്പെടുത്തി.ഒഫ്താല്‍മോളജി വകുപ്പിലേക്ക്‌ സ്ഥലം മാറ്റി അദ്ദേഹത്തിന്റെ ഹോര്‍മോണ്‍ ഗവേഷണത്തിനു തുരങ്കം വച്ചു.നിരന്തര പീഡനങ്ങള്‍ സഹിക്കവയ്യാതെ 1981 ജൂണ്‍ 19 ന്‌ അദ്ദേഹം ആത്മഹത്യചെയ്തു.
എന്നാല്‍ ശാസ്ത്രസമൂഹം ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തം അംഗീകരിക്കുവാന്‍ വീണ്ടും 27 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു.ഇന്ത്യയിലെ ആദ്യടെസ്റ്റ്യൂബ്‌ ശിശുവെന്ന അംഗീകരിച്ച ഹര്‍ഷചൗദയുടെ സൃഷ്ടാവായ അനന്തകുമാര്‍ തന്നെ തന്റെ പിന്‍ ഗാമിയായിരുന്ന സുഭാഷ്‌ മുഖോപാധ്യായയുടെ രേഖകള്‍ പരിശോധിച്ച്‌ ദുര്‍ഗ്ഗയാണ്‌ ആദ്യ ടെസ്റ്റ്യൂബ്‌ ശിശുവെന്ന് തിരുത്തി.2005ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ചും ദുര്‍ഗ്ഗയെ അംഗീകരിച്ചു,
ലോകത്തിലെ ആദ്യ ടെസ്റ്റ്യൂബ്‌ ശിശുവിന്റെ സൃഷ്ടാവായ റോബര്‍ട്ട്‌ എഡ്വേര്‍ഡ്സിന്‌ 2010ല്‍ നൊബേല്‍ സമ്മാനം നല്‍കി ആദരിച്ചപ്പോള്‍ ഇന്ത്യന്‍ സമൂഹവും ഗവണ്മെന്റും സുഭാഷ്‌ മുഖോപാധ്യായ മറന്നു.ഒരു ഭാരതരത്നമോ പദ്മ്മശ്രീയോ അദ്ദേഹത്തെ തേടിവന്നില്ല.
എക്‌ ഡോക്ടര്‍ കി മോത്‌ എന്നപേരില്‍ തപന്‍ സിന്‍ഹ സുഭാഷ്‌ മുഖോപാധ്യായയുടെ ജീവിതം ആധാരമാക്കി സിനിമ നിര്‍മ്മിച്ചിട്ടുണ്ട്‌.
ജൂലൈ 25ന്‌ ലോകത്തെ ആദ്യ ടെസ്റ്റ്യൂബ്‌ ശിശു പിറന്നതിന്റെ വാര്‍ഷികമാണ്‌.ഈ ദിവസമെങ്കിലും നമുക്ക്‌ സുഭാഷ്‌ മുഖോപാധ്യായയെ ഓര്‍മ്മിക്കാം

Friday, June 17, 2011

പുതിയ മഴക്കാലക്കാഴ്ചകള്‍

കുറെ ദിവസമായി മഴ തിമിര്‍ത്തു പെയ്യുകയാണ്‌.ജൂണ്‍ എത്തുന്നതിനുമുന്‍പേ മഴയെത്തി.മണല്‍പ്പരപ്പു കണ്ട പുഴ ഒറ്റദിവസം കൊണ്ട്‌ കരകവിഞ്ഞു.പുഴയില്‍ ധാരാളം ഊത്തമീനുകള്‍ നുളച്ചു.പുഴയില്‍ ഇറങ്ങിയവര്‍ക്ക്‌ ചാകരയായിരുന്നു.ധാരാളം മീന്‍ കിട്ടി.കിലോക്ക്‌ മുന്നൂറിനും നാനൂറിനും വിറ്റ്‌ മൂക്കറ്റം കുടിച്ച്‌ കവലയില്‍ കാവടിയാടി.നിനച്ചിരിക്കാതെ വെള്ളം പൊങ്ങിയതിനാല്‍ താഴത്തെപാടങ്ങളില്‍ കൃഷിചെയ്ത കപ്പയെല്ലാം വെള്ളത്തിലായി.കിട്ടിയ വിലക്ക്‌ അതെല്ലാം വിറ്റ്കൃഷിക്കാര്‍ കാലവര്‍ഷത്തെ പഴിച്ചു.കിലോ പത്തിനും പന്ത്രണ്ടിനും കപ്പവിറ്റു.പാടങ്ങളിലെ മീനും വലയിട്ട്‌ പിടിച്ച്‌ കുറേ ദിവസം കപ്പയും മീനും കൂട്ടി നാട്ടുകാര്‍ കാലവര്‍ഷം ആഘോഷിച്ചു.മഴ അടങ്ങിയിട്ടില്ല.കൈനിറയെ പണം തന്ന കരിമേഘങ്ങളെ നാട്ടുകാര്‍ പഴിച്ചു തുടങ്ങി.ഒന്നു തെളിഞ്ഞാല്‍ നന്നായിരുന്നു എന്നു പറഞ്ഞു തുടങ്ങി.
പത്തോ മുപ്പതോ വര്‍ഷങ്ങള്‍ മുന്‍പുള്ള മഴക്കാലത്തെ ഓര്‍ത്തത്‌ അമ്മാവന്‍ സിണ്ട്രോമാണെന്ന് പുതിയ തലമുറ അവഹേളിക്കും.അതുകൊണ്ട്‌ പഴയ കാലങ്ങള്‍ പറഞ്ഞ്‌ മക്കളെ ബോറടിപ്പിച്ചില്ല.എങ്കിലും എന്താണ്‌ മഴക്കാലക്കാഴ്ചകളായി നിങ്ങള്‍ കണ്ടത്‌ എന്ന് അവരോട്‌ തിരക്കി.സുഖമാണ്‌.വാതിലും പൂട്ടി ചാനല്‍ സിനിമകള്‍ കാണാന്‍ കഴിഞ്ഞതില്‍ അവര്‍ സന്തോഷിച്ചു.സുഖമായി ഉറങ്ങാനും പറ്റിപോലും.
സൂര്യനെ കണ്ട ഇന്ന് മക്കളേയും കൂട്ടി തൊടിയിലൂടെ നടന്നു.എന്താണ്‌ നിങ്ങള്‍ മഴക്കാലക്കാഴ്ചകളായി കണ്ടത്‌ എന്ന് തിരക്കി.അവയെല്ലാം ക്യാമറയില്‍ പകര്‍ത്താനും പറഞ്ഞു.അട്ടയും ചെളിയും നിറഞ്ഞ തൊടിയില്‍ നടക്കാന്‍ ആദ്യം അവര്‍ക്ക്‌ പരിഭ്രമമായിരുന്നു.പിന്നെ അതെല്ലാം മാറി.കരിഞ്ഞ ഇലകള്‍ നിറഞ്ഞിരുന്ന തൊടിയില്‍ നിറയെ പച്ചപ്പ്‌..അവര്‍ ഇതുവരെ കാണാത്ത ചെടികളുടെ തളിര്‍പ്പുകള്‍..പായല്‍ മെത്തിയ കുളം...തളിര്‍ത്തു നിലക്കുന്ന മഷിത്തണ്ട്‌..തുമ്പികള്‍..അങ്ങിനെ...15ഉം 17ഉം വയസ്സുള്ള അവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഒരു മഴക്കാലക്കാഴ്ചയായി ഇവിടെ ചേര്‍ക്കുന്നു.

Monday, May 9, 2011

സര്‍ക്കാരിന്റെ 'വിടുപണിക്കാര്‍'

രാജാവും പോയി രാജഭരണവും അസ്തമിച്ചു,..ഇംഗ്ലീഷുകാരും പോയി സായിപ്പിന്റെ ഭരണവും കഴിഞ്ഞു.മലയാളിയെ മലയാളി ഭരിക്കുന്ന കാലം വന്നു.എന്നാല്‍ ഭരണത്തിന്റെ ഇടനാഴികളില്‍ ഇപ്പോഴും രാജാവും സായിപ്പും ഒളിച്ചുകളിക്കുന്നുണ്ട്‌.സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഇന്നും ശി രസ്താറും ഡഫേദാറും ഉണ്ട്‌.പേഷ്കാര്‍ പോയിരിക്കാം.എന്നാല്‍ ജില്ലയുടെ അധിപന്‍ കളക്ടര്‍ തന്നെ വേണമെന്ന് നമുക്ക്‌ നിര്‍ബന്ധം.ജഡ്ജിക്കും വക്കീലിനും കറുത്ത ഗൗണ്‍ മാറ്റാന്‍ ആരും തുനിഞ്ഞില്ല.
വിദ്യാഭ്യാസ വകുപ്പില്‍ 'വിടുപണിക്കാരന്‍' എന്ന ഉദ്യോഗപ്പേരുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥരുണ്ടെന്ന് പറഞ്ഞാല്‍ അവിശ്വസിക്കണ്ട.part time Menial,full time Menial എന്നപേരിലുള്ള ഉദ്യോഗസ്ഥരുടെ കാര്യമാണ്‌ പറയുന്നത്‌.രാമലിംഗം പിള്ളയുടെ ഡിക്ഷണറിയില്‍ menial എന്ന വാക്കിന്റെ അര്‍ത്ഥം 'പാദസേവപരമായ,വിടുപണിചെയ്യുന്ന,വിടുപണിചെയ്യുന്നവന്‍,വിടുജോലിക്കാരന്‍' എന്നാണ്‌.സത്യത്തില്‍ ഈ ഉദ്യോഗസ്ഥര്‍ തന്നെ തങ്ങളുടെ ഉദ്യോഗം ഇതാണെന്ന് അറിഞ്ഞിട്ടുണ്ടാവില്ല.ഒരു യൂണിയനും ഇതിനെതിരെ ശബ്ദിച്ചിട്ടില്ല.പോലീസ്‌ കോണ്‍സ്റ്റബിളിന്റെ പേര്‌ സിവില്‍ പോലീസ്‌ ഓഫീസര്‍ എന്ന് പരിഷ്കരിച്ചപ്പോഴും ഈ വിടുപണിക്കാരുടെ രക്ഷക്ക്‌ ആരും എത്തിയില്ല.ഇത്‌ നമുക്ക്‌ അപമാനമാണ്‌.എല്ലാ സര്‍ക്കാരുദ്യോഗസ്ഥരുടേയും തസ്തികയുടെ പേര്‌ പുന:പരിശോധിക്കുകയും ആവശ്യമായ പരിഷ്ക്കാരങ്ങള്‍ വരുത്തേണ്ടതായ കാലം കഴിഞ്ഞിരിക്കുന്നു.ഭരണത്തിന്റെ ഇടനാഴികളില്‍നിന്നും സായ്‌ വിനേയും രാജാവിനേയും പുറത്താക്കി ശുദ്ധീകരണം നടത്തുവാന്‍ ആര്‍ക്കുകഴിയും?

Sunday, January 30, 2011

കൂലി വേണ്ടാ..സവാള മതി

യാദൃശ്ചികമായാണ്‌ ഒരു പഴയ ഡയറി കൈയില്‍ കിട്ടിയത്‌.1994 ലെ ഒരു ഡയറി.അന്ന് നിത്യചെലവും വരവും ഡയറിയില്‍ കുറിക്കുമായിരുന്നു.ഇന്നാ ശീലമില്ല.പലപ്പോഴും വര്‍ഷമാദ്യം പുതിയ ശീലമെന്നനിലയില്‍ ഡയറിയെഴുത്ത്‌ ആരംഭിക്കുമെങ്കിലും ജനുവരി പോലും പൂര്‍ത്തിയാക്കാതെ പരാജയപ്പെടും.ഇന്ന് ഈ പണി നോക്കാറില്ല.

1994 ലെ ഡയറിയിലെ ഡിസംബര്‍ 8 ,9 തീയതികളിലെ ചെലവുകണക്ക്‌ നോക്കാം.അന്നത്തെ വിലനിലവാരം നോക്കുക.

പാല്‍ 9.50രൂ വെളിച്ചെണ്ണ 22 രൂ ഓറഞ്ച്‌ 12രൂ
3കിലോ പച്ചരി 1കിലോ പഞ്ചസാര കാല്‍ കിലോ ചെറിയ ഉള്ളി കാല്‍ കിലോ തേയില ഒരു പിയേഴ്സ്‌ സോപ്പ്‌ ഇവക്ക്‌ എല്ലാം കൂടി 76.50 രൂപാ

അന്ധാളിച്ചുപോയി.ഇന്ന് 76 രൂപക്ക്‌ ഒരു കിലോ സവാള ലഭിക്കില്ല.വിലയില്‍ പത്തോ പതിനഞ്ചോ മടങ്ങ്‌ വര്‍ദ്ധനവാണ്‌ ഉണ്ടായിരിക്കുന്നത്‌.എന്നാല്‍ നിത്യവരുമാനക്കാരില്‍ വരുമാനത്തില്‍ ഇത്ര വര്‍ദ്ധനവ്‌ ഉണ്ടായിട്ടില്ല.അതേപോലെ അന്നത്തെ 1രൂപയുടെ മൂല്യം ഇന്ന് 10 രൂപയ്ക്കും മുകളിലാണ്‌.ആശങ്കാജനകമായ ഈ പണപ്പെരുപ്പം നമ്മളെ എവിടെ എത്തിക്കും..
ഉല്‍പ്പാദനക്കുറവുമാത്രമല്ല...വന്‍ കിട റീട്ടയില്‍ കമ്പനികള്‍ ചരക്കുകള്‍ വന്‍ തോതില്‍ സ്റ്റോക്ക്‌ ചെയ്തതാണ്‌ വിലക്കയറ്റത്തിനു കാരണമെന്ന് ഇന്ന് നമ്മുടെ കേന്ദ്രമന്ത്രി കണ്ടെത്തിയിരിക്കുന്നു.കാലവര്‍ഷക്കെടുതിമൂലം 10 ശതമാനം കൃഷിയെ നശിച്ചിട്ടുള്ളൂപോലും.
കുത്തകകള്‍ ചില്ലറവില്‍പ്പനരംഗത്ത്‌ വരുന്നതിലെ അപായം ഇടതുപാര്‍ട്ടികള്‍ മാത്രമെ പറഞ്ഞിരുന്നുള്ളൂ.അന്ന് ഇതാരും ഗൗരവമാക്കിയില്ല.ഇന്ന് റിലയന്‍സ്‌,മോര്‍ തുടങ്ങിയ വന്‍ കിട കമ്പനികള്‍ കൃഷിക്കാര്‍ക്ക്‌ മുന്‍ കൂറായി പണം നല്‍കി കൃഷി നടത്തുന്നു.ഉല്‍പ്പന്നം മുഴുവന്‍ നിസ്സാര വിലകൊടുത്തുവാങ്ങി സ്റ്റോക്ക്‌ ചെയ്യുന്നു.ഇന്ന് സവാളക്ക്‌ വില നിശ്ചയിക്കുന്നത്‌ അംബാനിയോ ബിര്‍ളയോ ആണ്‌.കോടിക്കണക്കിനു രൂപയുടെ നിത്യോപയോഗ വസ്തുക്കളുടെ മാര്‍ക്കറ്റ്‌ ഒന്നോ രണ്ടോ വ്യവസായികളുടെ കൈകളിലേക്ക്‌ എത്തുന്ന ആപല്‍ക്കരമായ സ്ഥിതിവിശേഷം ആസന്നമായിരിക്കുന്നു.
ഇന്നത്തെ പണപ്പെരുപ്പനിരക്ക്‌ 8% ആണ്‌.1947 നു ശേഷം ശരാശരി പതിവര്‍ഷ പണപ്പെരുപ്പനിരക്ക്‌ 6.68% ആണ്‌.അതായത്‌ 1947ല്‍ 5 രൂപ ചെലവിന്റെ സ്ഥാനത്ത്‌ ഇന്ന് 232.21രൂപയാണുവേണ്ടതെന്ന് ചുരുക്കം.അതായത്‌ 4544 ശതമാനത്തിന്റെ ശരാശരി വര്‍ദ്ധന.പഴയ ബാര്‍ട്ടര്‍ സിസ്റ്റം തിരിച്ചെത്തുന്ന കാലം വരുമോ?
ശമ്പളം നിത്യോപയോഗ സാധനങ്ങളായി തരുന്ന കാലം വരുമോ?

Recent Posts

ജാലകം