Pages

Saturday, October 3, 2009

നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കണ്ട

കുഞ്ഞുവര്‍ക്കിച്ചേട്ടനും വര്‍ഗീസുചേട്ടനും അയല്‍ വാസികളാണ്‌.ഒരേ ദൈവത്തില്‍ വിശ്വസിച്ചിരുന്നവരും ഒന്നിച്ച്‌ ഒരേ പള്ളിയില്‍ പോകുന്നവരുമായിരുന്നു.
പുഴയിലേക്കു പോകുന്ന തൊണ്ടിന്റെ ഇരുവശങ്ങളിലും മുഖാമുഖമാണ്‌ ഇവരുടെ വീടുകള്‍.ഇവരുടെ വീടിനുമുന്‍പില്‍ മതിലോ വേലിയോ ഉണ്ടായിരുന്നില്ല.ഉമ്മറത്തിരുന്നാല്‍ രണ്ടുപേര്‍ക്കും പരസ്പരം കാണാം.ഇവര്‍ക്ക്‌ ഇപ്പോള്‍ ഏതാണ്ട്‌ എണ്‍പത്‌ വയസ്സെങ്കിലും ഉണ്ടാകും.

ചെറുപ്പം മുതലേ കളിച്ചുവളര്‍ന്നവരാണ്‌.രണ്ടുപേരും പാടത്തും പറമ്പിലുമായി എത്ര വിയര്‍പ്പൊഴുക്കിയിരിക്കുന്നു.ഇവരുടെ പാടങ്ങളും അടുത്തടുത്താണ്‌.കൃഷിയിറക്കലും പുല്ലുപറിക്കലും വളമിടലും എല്ലാം പരസ്പരം സഹായിച്ചാണ്‌ ചെയ്തിരുന്നുള്ളൂ.രണ്ടുപേര്‍ക്കും ഒരേര്‍ കാളകള്‍ വീതമുണ്ടായിരുന്നു.ഒന്നിച്ച്‌ മാറിമാറി അവരവരുടെ പാടത്ത്‌ കാളകളെ പൂട്ടിയാണ്‌ ചെലവ്‌ ലാഭിച്ചത്‌.ഒരാളുടെ പാടം കോയ്തശേഷമാണ്‌ അടുത്തയാളുടെ കൊയ്യാറുള്ളൂ.കൊയ്തുകാര്‍ക്ക്‌ രണ്ടു കൊയ്ത്‌ കിട്ടാനാണ്‌ ഇത്‌.
വര്‍ഷകാലമായാല്‍ പുഴയിലും പാടത്തും വെള്ളം പൊങ്ങും.രാത്രിയില്‍ പിന്നെ രണ്ടുപേര്‍ക്കും ഉറക്കമില്ല.പാടമായ പാടമെല്ലാം നടന്ന് ഊത്ത പിടിക്കാന്‍ പോകും.കിട്ടുന്നത്‌ പങ്കിട്ടെടുക്കും.വര്‍ഗീസുചേട്ടന്റെ വീട്ടില്‍ കള്ളുചെത്തുണ്ട്‌.വീതം കിട്ടുന്ന കള്ള്‌ രണ്ടുപേരും പങ്കിട്ട്‌ കഴിക്കും.അല്ലാതെ കള്ളുഷാപ്പില്‍ പോയി സ്ഥിരമായി കള്ളുകുടിക്കാറില്ല.പിന്നെയുള്ളത്‌ കടമറ്റം പള്ളിപെരുന്നാളിനോ കോലഞ്ചേരിപള്ളി പെരുന്നാളിനോ ഷാപ്പില്‍ പോയി അല്‍പ്പം മിനുങ്ങുന്നത്‌ മാത്രമേയുള്ളൂ.
രണ്ടുപേരും പെണ്ണുകാണാന്‍ പോയതും ഒന്നിച്ചാണ്‌.ഇരുവര്‍ക്കും ഇഷ്ടപ്പെട്ട ബന്ധങ്ങളാണ്‌ കെട്ടില്‍ കലാശിച്ചത്‌.
കുഞ്ഞുവര്‍ക്കിചേട്ടന്‌ നാലുപെണ്ണും ഒരാണും.വര്‍ഗീസുചേട്ടന്‌ രണ്ടാണും.കുഞ്ഞുവര്‍ക്കിച്ചേട്ടന്റെ പെണ്ണുങ്ങള്‍ സുന്ദരികളായതിനാല്‍ നല്ലനിലയില്‍ കെട്ടിച്ചുവിടാന്‍ വിഷമമുണ്ടായില്ല.വര്‍ഗീസുചേട്ടന്റെ മക്കളും സുന്ദരികളെ തന്നെയാണ്‌ കെട്ടിയത്‌.
കൃഷിനിന്നു.പറമ്പിലും കാര്യമായ പണിയില്ലാതായി.എങ്കിലും രണ്ടുപേരും ഒന്നിച്ച്‌ പള്ളിയില്‍ പോകുകയും രാവിലെ ചായക്കടയില്‍ പോകുകയും പുഴയില്‍ കുളിക്കുകയും കള്ളുകുടിക്കുകയും ഇറച്ചിവാങ്ങാന്‍ പോകുകയും ഊത്തപിടിക്കാന്‍ പോകുകയും ടിവി കാണുകയും പെരുന്നാളിനുപോകുകയും ചെയ്തിരുന്നു.
ഇതു മൂന്നോനാലോ വര്‍ഷം മുന്‍പുള്ള കഥ.ഇന്ന് രണ്ടുപേരുടേയും വീടിനുമുന്‍പില്‍ വലിയ മതിലുകള്‍ പണിതിരിക്കുന്നു.പരസ്പരം കാണാനാകില്ല.കാണരുതെന്നുമാണ്‌ കരുതാറും.കഴിഞ്ഞവര്‍ഷം പ്ലാവിന്റെ ഒരു കമ്പ്‌ പറമ്പിലേക്ക്‌ കയറി ചോലയായി എന്ന് പറഞ്ഞ്‌ തമ്മില്‍ തമ്മില്‍ പേ വിളിച്ചു.തല്ലോളം എത്തിയായിരുന്നു.കുഞ്ഞുവര്‍ക്കിചേട്ടന്റെ പേരക്കിടാവിന്റെ കല്യാണത്തിന്‌ വര്‍ഗീസുചേട്ടനെ വിളിച്ചില്ല.വര്‍ഗീസുചേട്ടന്റെ പേരക്കിടാവിന്റെ മാമ്മോദിസക്ക്‌ കുഞ്ഞുവര്‍ക്കിചേട്ടനെയും വിളിച്ചില്ല.
ഇവര്‍ തമ്മില്‍ പിണങ്ങാന്‍ ഇവരായി ഒരു കാരണവും ഉണ്ടാക്കിയിട്ടില്ല.രൂപ മേടിച്ച്‌ കൊടുക്കാതിരിക്കുകയോ മക്കളായി എന്തെങ്കിലും വഴക്കുണ്ടാകുകയോ ചെയ്തിട്ടില്ല...പിന്നയോ?
രണ്ടുപേരും ഇന്നും ഒരേ ദൈവത്തില്‍ വിശ്വസിക്കുന്നു.രണ്ടുപേരും പള്ളിയില്‍ പോകുന്നു.പക്ഷേ രണ്ടുപള്ളികളിലാണെന്നു മാത്രം .ഇവര്‍ പൊയ്ക്കോണ്ടിരുന്ന പള്ളി ഇന്ന് അടഞ്ഞു കിടക്കുകയാണ്‌.ഇപ്പോള്‍ രണ്ടുപേര്‍ക്കും പ്രത്യേകം പള്ളികളുണ്ട്‌.പെരുന്നാളിന്‌ പ്രത്യേകം പ്രത്യേകം പ്രദക്ഷിണങ്ങള്‍......
ഇത്‌ എറണാകുളം ജില്ലയിലെ യാക്കോബായ സഭയിലെ വിശ്വാസികളുടെ ഇന്നത്തെ അവസ്ഥയുടെ പരിച്ഛേദമാണ്‌.ഈ ചുറ്റുവട്ടത്തെല്ലാം ഇന്ന് പ്രധാനപള്ളിയോട്‌ ചേര്‍ന്ന് രണ്ടുപള്ളികള്‍ ഉയര്‍ന്നിട്ടുണ്ട്‌.പ്രസിദ്ധമായ കടമറ്റം പള്ളിയും കോലഞ്ചേരിപള്ളിയും ഇന്ന് അടഞ്ഞു കിടക്കുന്നു.ഇവിടേയും പുതിയ രണ്ടുപള്ളികള്‍ ഉയര്‍ന്നിട്ടുണ്ട്‌....ഒരു കക്ഷിയുടെ കടയില്‍ മറ്റേകക്ഷിക്കാര്‍ കയറാറില്ല.പരസ്പരം കല്യാണമോ മാമ്മോദിസയോ വിളിക്കാറില്ല...
കുഞ്ഞുവര്‍ക്കിചേട്ടനേയും വര്‍ഗീസുചേട്ടനേയും ദൈവം അകറ്റിയതല്ല.അയല്‍ക്കാരനെ സ്നേഹിക്കണമെന്ന യേശുവിന്റെ ഉപദേശം ഇവര്‍ക്ക്‌ തിരുത്തി നല്‍കിയതാരാണ്‌?
ഇത്‌ സത്യമായ കഥയാണ്‌....പേരുകളിലെ വ്യത്യാസം മാത്രം..
കല്ലെറിയുന്നവര്‍ക്ക്‌ എറിയാം..പാപം ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും

Recent Posts

ജാലകം